
#നേരിട്ട് മേൽനോട്ടം വഹിക്കും
ന്യൂഡൽഹി: എം.ബി.ബി.എസ് പ്രവേശനത്തിനുള്ള നീറ്റ് യു.ജി കുറ്റമറ്റതാക്കാനുള്ള പദ്ധതിയെന്തെന്ന് കേന്ദ്രസർക്കാരും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും(എൻ.ടി.എ) വിശദീകരിക്കണമെന്ന് സുപ്രീംകോടതി. പരിഷ്‌കാരങ്ങൾ അനിവാര്യമാണ്. അതു നടപ്പാക്കുന്നതിന് നേരിട്ട് മേൽനോട്ടം വഹിക്കുമെന്നും ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വ്യോമസേനയെ ഉപയോഗിച്ച് ചോദ്യപേപ്പർ എത്തിക്കുന്നത് സ്ഥിരമാക്കരുത്. ഇടക്കാല നടപടി മാത്രമാണത്. പരീക്ഷാകേന്ദ്രങ്ങളിൽ വിദ്യാർത്ഥികളുടെ വെരിഫിക്കേഷന് ഡിജിയാത്ര പോലെ സംവിധാനം ഉപയോഗിക്കുന്നത് പരിഗണനയിലാണെന്ന് കേന്ദ്രം പറയുന്നു. അതെങ്ങനെ നടപ്പാക്കാൻ പോകുന്നുവെന്ന് അറിയിക്കണം. തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ. രാധാകൃഷ്‌ണൻ അദ്ധ്യക്ഷനായ ഉന്നതാധികാര സമിതി സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ എത്രത്തോളം നടപ്പാക്കിയെന്ന് അറിയിക്കണം. സുരക്ഷ,മേൽനോട്ടം,വിജിലൻസ് എന്നിവയ്‌ക്കായി 3 പ്രത്യേക അഡിഷണൽ ഡയറക്‌ടർ ജനറൽമാരെ നിയോഗിച്ചതിന്റെ വിശദാംശങ്ങൾ വേണം. നീറ്റ് യു.ജി പരീക്ഷ കമ്പ്യൂട്ടർ അധിഷ്ടിത രീതിയിലേക്ക് അടുത്തവർഷം മാറുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഡേറ്റ സുരക്ഷിതമാക്കാൻ നടപടിയെടുത്തിട്ടുണ്ടോ?. കേന്ദ്രസർക്കാരും എൻ.ടി.എയും വിശദമായ സത്യവാങ്മൂലം സമർപ്പിക്കണം. ഒരുകൂട്ടം പൊതുതാത്പര്യഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
#കോടതിക്ക് അറിയേണ്ടത്
1.ഡിജിറ്റൽ അടിസ്ഥാന സൗകര്യം,സൈബർ സുരക്ഷ
2.ഭരണസംവിധാനം,സുതാര്യത,മാനവ വിഭവ ശേഷി
3.പരീക്ഷയ്‌ക്കു മുന്നോടിയായും പരീക്ഷാസമയത്തും അതിനുശേഷവും സ്വീകരിക്കുന്ന നടപടികൾ
4.പരീക്ഷാ കേന്ദ്രങ്ങൾ,ചോദ്യപേപ്പർ അച്ചടി,ഗതാഗത ക്രമീകരണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |