
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയിലെ കുറ്റക്കാർക്ക് 10 വർഷം വരെ തടവും 10 കോടി രൂപ വരെ പിഴയും ശിക്ഷ നൽകാനുള്ള നിയമഭേദഗതിക്കാണ് ഇന്നലെ കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. 2024 ലെ പരീക്ഷാ ക്രമക്കേട് തടയൽ നിയമത്തിൽ മൂന്നു മുതൽ അഞ്ചു വർഷം വരെ തടവും കുറഞ്ഞത് ഒരു കോടി രൂപ പിഴയുമാണ് വ്യവസ്ഥ ചെയ്തിരുന്നത്.
ജന്തർമന്ദറിൽ സി.ജെ.പി നടത്തുന്ന സമരത്തിന് പിന്തുണയേറുകയും കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷം വിഷയം ഏറ്റെടുക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ അടിയന്തര തീരുമാനം.വ്യാഴാഴ്‌ച രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ സന്ദേശത്തിൽ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.
പൊതു പരീക്ഷകളിലെയും പ്രവേശന പരീക്ഷകളിലെയും ചോദ്യപേപ്പർ ചോർച്ച അടക്കം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ശിക്ഷ ഉറപ്പാക്കുന്ന 2024ലെ ബില്ലിലാണ് ഭേദഗതികൾ.
ചോദ്യപേപ്പർ ചോർച്ച കേസുകൾ പരിഗണിക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥയും പുതിയ ബില്ലിലുണ്ട്. മൂന്ന് മാസത്തിനുള്ളിൽ കേസ് തീർപ്പാക്കാനും ശിക്ഷ പ്രഖ്യാപിക്കാനും അതിവേഗ കോടതികൾക്ക് കഴിയും. ഇന്നലെ മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വനി വൈഷ്‌ണവ് ബില്ലിന് അംഗീകാരം നൽകിയ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചില്ല.
നിലവിലെ നിയമത്തിലെ
മറ്റ് വ്യവസ്ഥകൾ:
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധമുള്ള സർക്കാർ ഉദ്യോഗസ്ഥർക്കും ശിക്ഷ. ചോദ്യപേപ്പർ ചോർച്ച, ഗൂഢാലോചന, കോപ്പിയടി, ആൾമാറാട്ടം, റാങ്ക്ലിസ്റ്റ് തിരിമറി, വ്യാജ ഹാൾ ടിക്കറ്റ് ഉണ്ടാക്കൽ, പരീക്ഷാ സംവിധാനങ്ങൾ അട്ടിമറിക്കൽ തുടങ്ങിയവ കുറ്റകൃത്യങ്ങൾ.
പരീക്ഷാ പ്രക്രിയ കൂടുതൽ സുരക്ഷിതമാക്കാനുള്ള ശുപാർശകൾ നൽകാൻ ഉന്നതതല ദേശീയ സാങ്കേതിക സമിതി. മാറ്റി വയ്‌ക്കുന്ന പരീക്ഷയുടെ ചെലവ് ക്രമക്കേട് നടത്തുന്നവരിൽ നിന്ന് ഈടാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |