
ന്യൂഡൽഹി: പാരിസ്ഥിതിക അനുമതി ലഭിച്ച വിഴിഞ്ഞം- നാവായിക്കുളം റിംഗ് റോഡിന് കേന്ദ്ര മന്ത്രിസഭാ അനുമതിയും ഭൂമി വിട്ടു നൽകിയവർക്കുള്ള നഷ്‌ടപരിഹാരവും വേഗത്തിലാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി എന്നിവരുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ദേശീയ പാത 66ൽ കായംകുളത്ത് 2.8 കിലോമീറ്റർ എലിവേറ്റഡ് ഹൈവേ അംഗീകരിച്ചു. ഹരിപ്പാടും കരുനാഗപ്പള്ളിയിലും താലൂക്ക് ആശുപത്രികൾക്കും ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിനും മുന്നിൽ എലിവേറ്റഡ് ഹൈവേയുടെ നീളം കൂട്ടും. വടകര പഴങ്കാവിൽ മേൽപ്പാലം നിർമ്മിക്കും. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ അടിപ്പാത, എലിവേറ്റഡ് ഹൈവേ ആവശ്യങ്ങൾ വിലയിരുത്താൻ ഉന്നത ഉദ്യോഗസ്ഥരെത്തും. പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയും പരിഗണിക്കും.
ട്രെയിനിൽ
കോച്ചുകൾ കൂട്ടും
ഓണം പ്രമാണിച്ച് കൂടുതൽ പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തുമെന്നും കോച്ചുകൾ 22ആയി ഉയർത്തുമെന്നും റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഉറപ്പ് നൽകി. കേരളത്തിൽ രണ്ട് വന്ദേഭാരത് ട്രെയിനുകൾക്കായുള്ള സമയക്രമവും വിശദാംശങ്ങളും ഉടൻ പ്രഖ്യാപിക്കും. ട്രെയിൻ വേഗത വർദ്ധിപ്പിക്കാൻ വളവുകൾ നിവർത്താനുള്ള ഭൂമി ഏറ്റെടുക്കലും സിഗ്‌നൽ നവീകരണവും ഒരുമിച്ച് നടപ്പാക്കും. ശബരിമല തീര്‍ത്ഥാടകർക്കായി തിരുവല്ലയിൽ പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കും.
വെള്ളപ്പൊക്ക പരിഹാരത്തിനായി പമ്പാ നദിയെയും തിരുവന്തപുരം പാർവ്വതി പുത്തനാറിനെയും നമാമി ഗംഗാ മോഡൽ പദ്ധതിയിലൂടെ പുനരുജ്ജീവിപ്പിക്കുന്നതിന് കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീലിന് ബി.ജെ.പി സംഘം പദ്ധതി സമർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |