
ചെന്നൈ: സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ നടി തൃഷ കൃഷ്ണൻ പങ്കെടുത്തതിനെ രൂക്ഷമായി വിമർശിച്ച് ഡിഎംകെ. പാർട്ടി മുഖപത്രമായ 'മുരശൊലി"യിലാണ് വിമർശനം. ചടങ്ങിനിടെ വിജയ്‌യും തൃഷയും പരസ്പരം സല്യൂട്ട് ചെയ്തതും വേദിയിലെ തൃഷയുടെ ഇരിപ്പിട ക്രമീകരണവും അശ്ലീലവും അറപ്പുളവാക്കുന്നതുമാണെന്നും ലേഖനത്തിൽ പറയുന്നു. 'സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്തിയ മുഖ്യമന്ത്രി വിജയ്‌യുടെ അന്തസ് കാറ്റിൽ പറന്നുപോയി. ഒരു നടിയെ മുൻനിരയിൽ ഇരുത്തുന്നതും പരസ്പരം സല്യൂട്ട് ചെയ്യുന്നതും യാതൊരു നാണവുമില്ലാതെയാണ് ചെയ്തത്.
അദ്ദേഹത്തിന് വോട്ട് ചെയ്തവർക്ക് പോലും സഹിക്കാവുന്നതിലും അപ്പുറമാണിത്. ഇത്രയും പരസ്യമായും ധിക്കാരത്തോടെയും അശ്ലീലവും അറപ്പുളവാക്കുന്നതുമായ കാര്യങ്ങൾ ചെയ്യുന്നു. എന്നിട്ട് അതിനെ ന്യായീകരിക്കാമെന്ന് കരുതുന്നയാളാണ് തമിഴ്നാടിന്റെ മുഖ്യമന്ത്രി. തൃഷയുടെ പേര് പരാമർശിക്കാതെ 'ഒരു നടി" എന്നാണ് ലേഖനത്തിൽ പറയുന്നത്.
സിനിമയിലെ സുഹൃത്തുക്കളെയുൾപ്പെടെ സുപ്രധാന പദവികളിൽ അടുത്തിടെ നിയമിച്ചതിനെക്കുറിച്ച് വിജയ് പക്ഷപാതം കാണിക്കുകയാണെന്നും പറഞ്ഞു. അധികാരത്തിലെത്തിയ മൂന്ന് മാസത്തിനുള്ളിൽത്തന്നെ ജനപ്രീതി നഷ്ടപ്പെടുമോയെന്നും ഭരണം നഷ്ടപ്പെടുമോയെന്നുമുള്ള പേടിയാണ് മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ നിഴലിക്കുന്നതെന്നും ഡിഎംകെ ആരോപിച്ചു. വിജയ്- തൃഷ ബന്ധത്തെക്കുറിച്ച് മോശം പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് പ്രതിപക്ഷ നേതാവും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്ത് ആഴ്ചകൾക്ക് ശേഷമാണ് മുഖപത്രത്തിലെ വിമർശനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |