
ന്യൂഡൽഹി: നിർബന്ധിച്ചോ, വഞ്ചനയിലൂടെയോ, സാമ്പത്തിക-വിവാഹ വാഗ്ദാനം നൽകിയോ മതപരിവർത്തനം നടത്തുന്നത് തടയാനുള്ള മഹാരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം 28ന് നിലവിൽ വരും. ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശ്, ഗുജറാത്ത്, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിലെ സമാന നിയമങ്ങളുടെ മാതൃകയിലാണിത്.
നിയമത്തിലെ പ്രധാന
വ്യവസ്ഥകൾ
സ്വമേധയാ മതം മാറാൻ ആഗ്രഹിക്കുന്ന വ്യക്തിയും മതപരിവർത്തന ചടങ്ങുകൾക്ക് നേതൃത്വം നൽകുന്ന പുരോഹിതനും 60 ദിവസം മുമ്പ് ജില്ലാ മജിസ്‌ട്രേറ്റിന് രേഖാമൂലം നോട്ടീസ് നൽകണം. മതപരിവർത്തനത്തിന് നിശ്ചിത ദിവസങ്ങൾക്കകം വിവരം അധികാരികളെ അറിയിക്കണം.
മതംമാറ്റത്തിന് ഇരയായ വ്യക്തിക്ക് പുറമെ, മാതാപിതാക്കൾ, സഹോദരങ്ങൾ, രക്തബന്ധമുള്ളവർ എന്നിവർക്കും പൊലീസിൽ പരാതി നൽകാം.
മതപരിവർത്തനം നടത്താൻ ലക്ഷ്യമിട്ടുള്ള വിവാഹം നിയമവിരുദ്ധം. ഇത്തരത്തിലുള്ള ബന്ധങ്ങളിൽ ജനിക്കുന്ന കുട്ടികൾക്ക് മാതാപിതാക്കളുടെ സ്വത്തിൽ അവകാശമുണ്ടാകും.
സൗജന്യ വിദ്യാഭ്യാസം, ജോലി വാഗ്ദാനം, മെച്ചപ്പെട്ട ജീവിതരീതി, മറ്റ് മതങ്ങളെ മോശമായി ചിത്രീകരിക്കൽ വഴിയുള്ള മതപരിവർത്തനം കുറ്റകരം.
ശിക്ഷ: 7 വർഷം മുതൽ 10 വർഷം വരെ തടവും ഒരു ലക്ഷം മുതൽ ഏഴ് ലക്ഷം രൂപവരെ പിഴ. ജാമ്യമില്ലാ കുറ്റം. പൊലീസിന് നേരിട്ട് കേസെടുക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |