
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ പുതിയ ഓഫീസ് സമുച്ചയത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ടെൻഡർ ക്രമക്കേടുകൾ നടന്നതായി ആരോപണം. 5.54 കോടി രൂപ ചെലവിൽ നടത്തുന്ന നിർമ്മാണ പ്രവൃത്തികളിൽ സുതാര്യതയില്ലെന്നും സർക്കാർ കരാർ ചട്ടങ്ങൾ പൂർണമായും ലംഘിക്കപ്പെട്ടെന്നുമാണ് പ്രധാന ആക്ഷേപം. നിർമ്മാണത്തിനുള്ള ഇ-ടെൻഡർ ഔദ്യോഗിക പോർട്ടലിൽ കൃത്യസമയത്ത് പ്രസിദ്ധീകരിച്ചിരുന്നില്ല. പത്രങ്ങളിൽ പരസ്യം നൽകി നാല് ദിവസത്തിന് ശേഷം മാത്രമാണ് ഇ-ടെൻഡർ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാക്കിയത്.
ടെൻഡർ നടപടികൾ പൂർത്തിയാകുന്നതിനും കരാർ ഔദ്യോഗികമായി നൽകുന്നതിനും മുൻപ് തന്നെ പദ്ധതി പ്രദേശത്ത് നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചതായി കണ്ടെത്തി. കരാറുകാരനെ മുൻകൂട്ടി നിശ്ചയിച്ചിരുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പത്രപരസ്യത്തിൽ നൽകിയ വിവരങ്ങളും ഓൺലൈൻ ടെൻഡർ രേഖകളിലെ വിവരങ്ങളും തമ്മിൽ വൈരുദ്ധ്യങ്ങളുമുണ്ട്.
സംഭവത്തിൽ രൂക്ഷവിമർശനവുമായി ബി.ജെ.പി നേതാവ് വിനോജ് പി. സെൽവം രംഗത്തെത്തി. തമിഴ്‌നാട് സർക്കാരിന്‍റെ സുതാര്യതയില്ലായ്മയെ വിമർശിച്ച അദ്ദേഹം, ഈ ആശയക്കുഴപ്പങ്ങൾക്കും ക്രമക്കേടുകൾക്കും കാരണം ഭരണകൂടത്തിന്റെ വൻ അഴിമതിയാണോ അതോ ഭരണപരമായ കഴിവുകേടാണോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. മന്ത്രിസഭാ ഓഫീസുകളുടെയും മുഖ്യമന്ത്രിയുടെ പുതിയ സമുച്ചയത്തിന്റേയും നിർമ്മാണ പ്രവൃത്തികളിൽ ഇത്തരം അഴിമതി ആരോപണങ്ങൾ ഉയർന്നത് തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |