തിരുവനന്തപുരം: ദുരിതാശ്വാസ നിധി വകയിരുത്തൽ സംബന്ധിച്ച കേസിൽ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകുമെന്ന് പരാതിക്കാരനായ ആർ എസ് ശശികുമാർ. ദുരിതാശ്വാസ നിധി വകയിരുത്തലിൽ സ്വജനപക്ഷപാതം ആരോപിച്ച് മുഖ്യമന്ത്രിയ്ക്കെതിരെയും ഒന്നാം പിണറായി സർക്കാരിലെ 18 മന്ത്രിമാർക്കെതിരെയും സമർപ്പിച്ച ഹർജി ലോകായുക്ത, വിശാല ബെഞ്ചിന് വിട്ടതിന് പിന്നാലെയാണ് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുന്നത്.
ലോകായുക്ത വിധിയിൽ അവ്യക്തത നിലനിൽക്കുന്നതായാണ് ശശികുമാർ അറിയിക്കുന്നത്. അതിനാൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ റിട്ട് ഹർജി സമർപ്പിക്കാനാണ് തീരുമാനം. അതേസമയം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതിച്ചേർത്ത് ലോകായുക്തയിൽ സമർപ്പിച്ച ഹർജിയിൽ വാദം പൂർത്തിയായിട്ടും വിധി പറയാത്തതിൽ ശശികുമാർ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നാലെയാണ് ലോകായുക്ത കേസിൽ ഇന്നലെ വിധി പറഞ്ഞത്. കേസിൽ അന്തിമ വിധിക്കായി പരാതി ലോകായുക്തയുടെ ഫുൾ ബെഞ്ചിന് വിടുകയായിരുന്നു.
മൂന്നംഗ ബെഞ്ച് വീണ്ടും വിശമായ വാദം കേട്ട ശേഷമാകും വിധി പറയുക. ഇതിനുള്ള തീയതിയും പിന്നീട് പ്രഖ്യാപിക്കും.കേസിലെ വിധി സംബന്ധിച്ച് ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫ്, ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവർക്കിടയിൽ ഭിന്നത ഉണ്ടായതോടെയാണ് കേസ് ഫുൾ ബെഞ്ചിന് വിടാൻ തീരുമാനിച്ചത്. ന്യായാധിപരിൽ ഒരാൾ പരാതിയെ അനുകൂലിച്ചും മറ്റൊരാൾ എതിർത്തും വിധിയെഴുതി. കേസ് നിലനിൽക്കുമോ എന്ന കാര്യത്തിലും ഈ വിഷയം ലോകായുക്തയ്ക്ക് പരിശോധിക്കാമോ എന്ന കാര്യത്തിലുമായിരുന്നു ഭിന്നത. ഇതോടെ അന്തിമ വിധിക്കായി പരാതി ലോകായുക്തയുടെ ഫുൾ ബെഞ്ചിന് വിടാൻ തീരുമാനമെടുത്തു. പിന്നാലെ ലാവ്‌ലിൻ കേസ് നീട്ടിക്കൊണ്ടുപോകുന്നതുപോലെ നീട്ടിക്കൊണ്ടുപോകാനാണ് സർക്കാർ ശ്രമമെന്നും നീതി തേടി വേണ്ടിവന്നാൽ സുപ്രീം കോടതി വരെ പോകുമെന്നും ആർ എസ് ശശികുമാർ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |