ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് വിശേഷിപ്പിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വമ്പൻ മുന്നേറ്റം. മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപി വിജയം ഉറപ്പിച്ചു. രാജസ്ഥാൻ, ചത്തീസ്ഗഡ് എന്നീ രണ്ട് സംസ്ഥാനങ്ങളിൽ കോൺഗ്രസിൽ നിന്നും അധികാരം പിടിച്ചെടുത്തതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാൽ ഈ തിരിച്ചടികളിലും തെലങ്കാനയിലെ ലീഡ് നില കോൺഗ്രസിന് വലിയ ആശ്വസമാണ്.
മദ്ധ്യപ്രദേശിൽ ഭരണവിരുദ്ധ വികാരം തിരിച്ചടിയാകുമെന്ന് പേടിച്ചിരുന്ന ബിജെപി വമ്പൻ ലീഡിലേക്കാണ് കടന്നുകൊണ്ടിരിക്കുന്നത്. കമൽനാഥിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസിന് മദ്ധ്യപ്രദേശിൽ കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ഇതോടൊപ്പം രാജസ്ഥാനും ഛത്തീസ്ഗഡും പിടിച്ചെടുത്തതോടെ ബിജെപിയുടെ ആത്മവിശ്വാസം ചില്ലറയൊന്നുമല്ല ഉയർന്നത്. മദ്ധ്യപ്രദേശിൽ 155 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോൺഗ്രസ് 72 സീറ്റുകളിൽ മാത്രം ഒതുങ്ങി.
രാജസ്ഥാനിൽ തുടർഭരണം പ്രതീക്ഷിച്ച കോൺഗ്രസ് വോട്ടെണ്ണുമ്പോൾ ആകെ വിയർക്കുന്ന അവസ്ഥയാണുള്ളത്. 114 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ് 70 സീറ്റിൽ ഒതുങ്ങി. സംസ്ഥാനത്തെ കോൺഗ്രസിൽ നിലനിൽക്കുന്ന 'അടി' തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്നാണ് കരുതുന്നത്. മൂന്ന് സംസ്ഥാനങ്ങളിൽ ബിജെപി അധികാരം ഉറപ്പിച്ചതോടെ പാർട്ടി ആസ്ഥാനങ്ങളിൽ ആഘോഷങ്ങൾക്ക് തുടക്കമായി. 'മോദി മോദി' എന്ന മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടാണ് പ്രവർത്തകർ ആഹ്ലാദ പ്രകടനങ്ങൾ നടത്തുന്നത്.
അതേസമയം, മൂന്ന് സംസ്ഥാനങ്ങളിൽ തിരിച്ചടി നേരിട്ടപ്പോൾ കോൺഗ്രസിന് ആകെ ആശ്വാസമായത് തെലങ്കാന മാത്രമാണ്. തെലങ്കാനയിൽ കോൺഗ്രസ് ബിആർഎസിനെ തകർത്ത് മുന്നേറുകയാണ്. ഏറ്റവും ഒടുവിലത്തെ കണക്ക് പുറത്തുവരുമ്പോൾ 68 സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. സംസ്ഥാനത്ത് അധികാരത്തിൽ തുടരുന്ന ബിആർഎസ് ആകട്ടെ 36 സീറ്റിൽ ഒതുങ്ങി. മൂന്നാം സ്ഥാനത്തുള്ള ബിജെപി വെറും എട്ട് സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമാണ് കോൺഗ്രസിന് ഗുണമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |