പ്രേക്ഷകരുടെ മനം കവർന്ന മഞ്ഞുമ്മൽ ബോയ്സ് 50 കോടി ക്ളബ് കടന്ന് യാത്രയിൽ. സൂപ്പർ ഹിറ്റായ ജാൻ .എ. മന്നിനുശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രത്തിൽ അസാമാന്യ പ്രകടനം എല്ലാവരും കാഴ്ചവച്ചപ്പോൾ ഗംഭീര നേട്ടത്തിൽ ചന്തു സലിം കുമാറും ജീൻപോൾ ലാലും .നടൻ സലിംകുമാറിന്റെ മകനാണ് ചന്തു.
സംവിധായകനും നടനുമായ ലാലിന്റെ മകനാണ് ജീൻ പോൾ ലാൽ. സംവിധായകൻ കൂടിയായ ജീൻ പോൾ ലാൽ അസാമാന്യ പ്രകടനത്തിലൂടെ ആരെയും കൂസാത്ത ,പേടിക്കാത്ത നെഞ്ചുംവിരിച്ച് എന്തിനെയും നേരിടുന്ന സിജു എന്ന കഥാപാത്രമായി പ്രേക്ഷകരെ 'വട്ടംകറക്കി".അഭിലാഷ് എന്ന കഥാപാത്രമായി ചന്തു ഇടയ്ക്ക് സലിംകുമാർ ഛായയിൽ നിറഞ്ഞു തുളമ്പി. ശ്രീനാഥ് ഭാസിയും ബാലു വർഗീസും അഭിനയിച്ച സുമേഷ് ആൻഡ് രമേഷിൽ നായികയായി അരങ്ങേറ്രം കുറിച്ച കാർത്തിക വെള്ളത്തേരി മഞ്ഞുമ്മലെ മെറിൻ എന്ന കല്യാണപ്പെണ്ണായി മിണ്ടാതെ നിന്നെങ്കിലും ഇപ്പോൾ നിറഞ്ഞു ചിരിക്കുന്നു.
നിനക്കൊക്കെ ആര്
അവസരം തരാനാ
എന്റെ ചെറുപ്പകാലം അഭിനയിക്കാനല്ലാതെ നിനക്കൊക്കെ ആര് അവസരം തരാനെന്നാണ് അച്ഛൻ പറഞ്ഞത്.ഞങ്ങൾ ലൈഫിൽ അങ്ങനെയാണ്, എല്ലാം തമാശയായാണ് എടുക്കാറ്. ഇതും ഒരു തമാശ ആയാണ് അച്ഛൻ പറഞ്ഞത്. ഏതൊരു അച്ഛനും മകൻ രക്ഷപ്പെട്ടു കാണണമെന്നല്ലേ ഉണ്ടാവൂ.ചില സീനിൽ അച്ഛന്റെ ലുക്ക് വന്നു എന്ന് പറയുന്നുണ്ട്. എന്നാൽ അത് പ്ലാൻ ചെയ്തതൊന്നുമല്ല. സിനിമ ഇതുവരെ അച്ഛൻ കണ്ടില്ല. എനിക്കും അനിയനും അച്ഛൻ ഉപദേശമൊന്നും തന്നിട്ടില്ല. എല്ലാ സ്വാതന്ത്ര്യവും തന്ന് വളർത്തി. അമ്മ എന്റെ കൂടെയാണ് സിനിമ കണ്ടത്. വളരെ സന്തോഷത്തിലാണ് അമ്മ. എനിക്ക് വേണ്ടി അനിയനും ആർപ്പ് വിളിച്ചു. യഥാർത്ഥ അഭിലാഷും ഞാനും നല്ല സുഹൃത്തുക്കളാണ്. ഇപ്പോൾ അവരുടെ ഗ്യാംങിൽ അഭിലാഷ് ചേട്ടനെ ചന്തു എന്നാണ് എല്ലാവരും വിളിക്കുന്നത്. ലവ് ഇൻ സിംഗപ്പോർ, മാലിക്ക് എന്നീ ചിത്രങ്ങളിൽ അച്ഛന്റെ ചെറുപ്പകാലം അവതരിപ്പിച്ചിട്ടുണ്ട്.അച്ഛൻ സംവിധാനം ചെയ്ത കറുത്ത ജൂതൻ സിനിമയിൽ അസിസ്റ്റന്റായും പ്രവർത്തിച്ചു.പൂത്തോട്ട എസ്.എൻ ലോ കോളേജിൽ മൂന്നാം വർഷ വിദ്യാർത്ഥിയാണ്. സിനിമയുടെ മേഖലയിൽ ഞാൻ ഉണ്ടാകും. ജീൻ ചേട്ടൻ സംവിധാനം ചെയ്യുന്ന നടികർ ആണ് അടുത്ത റിലീസ്.
ആദ്യമായി താടി
എടുത്തപ്പോൾ
താടി എടുക്കുന്നത് ആദ്യമാണ്. താടി വച്ചോട്ടെ എന്ന് ചിദംബരത്തിനോട് ചോദിച്ചതാണ്. താടി ഉണ്ടെങ്കിൽ ആത്മവിശ്വാസം കൂടുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ .മഞ്ഞുമ്മൽ ബോയ് സിനെ എനിക്ക് നേരിട്ട് അറിയാം. അവരോടൊപ്പം അടിച്ചു പൊളിച്ചിട്ടുണ്ട്. സിജു വളരെ സിംപിളാണ്. ഞാനും സിംപിളായി ജീവിക്കാൻ ആഗ്രഹിക്കുന്ന ആളാണ്. എന്റെ നടപ്പും സംസാരവും വേറൊരു രീതിയിലേക്ക് മാറി എന്നു പറയുന്നു. അതെല്ലാം ഞാൻ പോലും അറിയാതെ സംഭവിച്ചതാണ്. പ്രേക്ഷകരിൽ ഏറെപേർക്കും എന്നെ തിരിച്ചറിയാൻ കഴിഞ്ഞില്ല. നല്ല ഒരു കഥാപാത്രം ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷമുണ്ട്. ഇതു പോലെ നല്ല പരിപാടികൾ വരുകാണെങ്കിൽ അഭിനയിക്കണമെന്നാണ് ആഗ്രഹം.
ലൊക്കേഷനിലും
സൗഹൃദം
ജാൻ .എ. മൻ ടീമിന്റെ സിനിമ . ശ്രീനാഥ് ഭാസിയും ബാലു വർഗീസും അഭിനയിക്കുന്നുണ്ടെന്ന് അറിഞ്ഞു.അപ്പോൾ കുറെ കൂടി സന്തോഷം തോന്നി. ഡയലോഗില്ലാത്ത ചെറിയ വേഷമാണെന്നും ചെയ്യണമെന്നും നല്ല സിനിമയായിരിക്കുമെന്നും ഭാസി പറഞ്ഞു. ഛായാഗ്രാഹകൻ ഷൈജു ഖാലിദ്.സംഗീതം സുഷിൻ ശ്യാം . ഞാനാണെങ്കിൽ കട്ട സുഷിൻ ഫാനും. റാപ്പർ വേടന്റെ കല്യാണ പാട്ട് . എല്ലാം ആകർഷിച്ചു.മഞ്ഞുമ്മലിലേക്ക് എത്താൻ ദൈവവും തുണച്ചു.അസിസ്റ്റന്റ് ഡയറക്ടർ വിഷ്ണു രഘു ആണ് അഭിനയിക്കാൻ വിളിക്കുന്നത്. സിനിമയുടെ ചെറിയ ഭാഗമായതിനാൽ അച്ഛനും അമ്മയ്ക്കും വളരെ അടുത്ത സുഹൃത്തുക്കൾക്കും മാത്രമേ അറിയാമായിരുന്നുള്ളു. ഇപ്പോൾ ഒരുപാട് പേർ അറിഞ്ഞ് വിളിച്ചു. നല്ല സിനിമയുടെ ഭാഗമാവാനാണ് ആഗ്രഹം.മഞ്ഞുമ്മൽ ഒഴികെ എല്ലാ സിനിമയിലേക്കും ഒാഡിഷനിലൂടെയാണ് വന്നത്. മഞ്ഞുമ്മൽ ബോയ്സിന്റെ സൗഹൃദത്തിന്റെ ആഴം ലൊക്കേഷനിലും കാണാൻ കഴിഞ്ഞു. ഒരു പുതിയ ആളായി എന്നെ കാണാതെ അവരിൽ ഒരാളായി കണ്ടു.മെറിൻ എന്റെ കൂടെ തന്നെയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |