കൽപ്പറ്റ: മുൻ എംഎൽഎ പി വി അൻവറിന്റെ മാപ്പ് സ്വീകരിക്കുന്നതായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. അൻവറിന് മുന്നിൽ വാതിൽ അടച്ചിട്ടുമില്ല തുറന്നിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്നും സതീശൻ വ്യക്തമാക്കി. വയനാട്ടിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭയിൽ സതീശനെതിരേ 150 കോടി കടത്തിയെന്ന ആരോപണമുന്നയിച്ചത് പി.ശശി പറഞ്ഞിട്ടാണെന്ന് അൻവർ വെളിപ്പെടുത്തിയിരുന്നു. ഇതിൽ സതീശനോട് അൻവർ മാപ്പ് ചോദിക്കുകയും ചെയ്തു. ഇതിനുപിന്നാലെയായിരുന്നു അൻവറിന്റെ മാപ്പ് സ്വീകരിച്ചതായി പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്.'മുഖ്യമന്ത്രി പിണറായി വിജയന്റെ അനുവാദത്തോടെയാണ് അൻവർ തെറ്റായ ആരോപണം ഉന്നയിച്ചതെന്ന് അന്നേ പറഞ്ഞു. അപ്പോൾ അവരെല്ലാം ചിരിച്ചു. മുഖ്യമന്ത്രി അറിയാതെ എംഎൽഎയ്ക്ക് ആരോപണം ഉന്നയിക്കാനാകില്ല. നിങ്ങളെ ഓർത്ത് കരയണോ ചിരിക്കണോ എന്നാണ് ഞാൻ അന്ന് ചോദിച്ചത്.
അൻവറിന്റെ വെളിപ്പെടുത്തലോടെ അന്നത്തെ ആരോപണം മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിലെ ഉപജാപകസംഘത്തിന്റെയും ഗൂഢാലോചനയാണെന്ന് വ്യക്തമായി. മുഖ്യമന്ത്രിക്കെതിരായ ആരോപണം പ്രതിരോധിക്കാൻ പ്രതിപക്ഷനേതാവിനെതിരേ ആരോപണം കെട്ടിച്ചമയ്ക്കുകയായിരുന്നു. അവർക്ക് പിടിച്ചുനിൽക്കാൻ വേണ്ടിയാണ് അത്തരം ആരോപണങ്ങൾ ഉന്നയിച്ചത്. അത് വിജിലൻസ് അന്വേഷിച്ച് തള്ളിയതാണ്. അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നിൽ സിപിഎം ഉന്നതരെന്ന് നേരത്തെ പറഞ്ഞതാണ്. അതും അൻവർ ഇന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.
അൻവറിന്റെ പിന്തുണയിൽ യുഡിഎഫും പാർട്ടിയും ഉചിതമായ തീരുമാനം എടുക്കും. നിലമ്പൂരിൽ ആര് സ്ഥാനാർത്ഥിയാകും എന്നത് പാർട്ടി നടപടിക്രമം അനുസരിച്ച് തീരുമാനം എടുക്കും. നിലമ്പൂരിൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ ജയക്കും. നിലവിൽ ഒരു ചർച്ചയും പാർട്ടിയിൽ നടന്നിട്ടില്ല'- സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |