കൊച്ചി: ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ സാമ്പത്തിക മുന്നേറ്റത്തിന് നിർണായക പരിഷ്കരണ നടപടികളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഓഹരി വിപണിയിലെ നിക്ഷേപകർ. കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ‌്ടിക്കുന്നതിനും കാർഷിക മേഖലയിൽ അധിക വരുമാനം ലഭ്യമാക്കുന്നതിനും ഊന്നൽ നൽകുന്നതാകും ഇത്തവണത്തെ ബഡ്‌ജറ്റെന്നാണ് വിലയിരുത്തുന്നത്. ആഗോള ധന, രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഉത്പാദന, വ്യാപാര, ധനകാര്യ മേഖലകൾ കാലികവും വിപ്ളവകരവുമായ മാറ്റങ്ങൾ ലക്ഷ്യമിടുന്ന സമീപനമുണ്ടായില്ലെങ്കിൽ ഇന്ത്യയ്ക്ക് മികച്ച വളർച്ച നിലനിറുത്താനാകില്ലെന്ന് ഓഹരി നിക്ഷേപകർ വിലയിരുത്തുന്നു. അമേരിക്കയുടെ പുതിയ പ്രസിഡന്റായി അധികാരമേറ്റ ഡൊണാൾഡ് ട്രംപിന്റെ തീവ്ര വ്യാപാര നയങ്ങൾ കൂടി കണക്കിടെടുത്താകും ബഡ്‌ജറ്റ് അവതരണമെന്നും അനലിസ്‌റ്റുകൾ പറയുന്നു. ഒക്ടോബറിന് ശേഷം വിദേശ നിക്ഷേപകർ പിൻമാറിയതോടെ കടുത്ത സമ്മർദ്ദത്തിലാണ് ഇന്ത്യൻ ഓഹരി വിപണി നീങ്ങുന്നത്. നിക്ഷേപകരുടെ വിശ്വാസം ഉയർത്താനുള്ള ക്രിയാത്മകമായ നിർദേശങ്ങൾ ബഡ്ജറ്റിലുണ്ടാകണമെന്നും അവർ പറയുന്നു.
നികുതിയിലും മൂലധന നിക്ഷേപത്തിലും പ്രതീക്ഷ
മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാമത്തെ സമ്പൂർണ ബഡ്ജറ്റാണ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നത്. നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന എട്ടാമത്തെ ബഡ്ജറ്റാണിത്. ബഡ്ജറ്റവതരണം ശനിയാഴ്ച ആണെങ്കിലും ഓഹരി വിപണി അന്ന് പ്രവർത്തിക്കും.
നികുതി
ആദായ നികുതിദായകർക്ക് ഇത്തവണത്തെ ബഡ്‌ജറ്റ് വൻ ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്നാണ് വിലയിരുത്തുന്നത്. ഇടത്തരക്കാർക്ക് ആശ്വാസം പകരാനും ഉപഭോഗം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് പ്രതിവർഷം 15 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായ നികുതി നിരക്കുകളിൽ ഇളവ് നൽകിയേക്കും. പുതിയ ടാക്സ് സ്കീമിലുള്ളവർക്ക് അടിസ്ഥാന നികുതി ഇളവ് പരിധി മൂന്ന് ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷം രൂപയായി ഉയർത്തുമെന്നും പ്രതീക്ഷിക്കുന്നു. ഇരുപത്, മുപ്പത് ശതമാനം നികുതി സ്ളാബുകളുടെ പരിധി ഉയർത്തി ഉപഭോക്താക്കളുടെ കൈവശം കൂടുതൽ പണമെത്തിക്കാനും ശ്രമിച്ചേക്കും.
മൂലധന നിക്ഷേപവും പശ്ചാത്തല വികസനവും
സാമ്പത്തിക മേഖലയിലെ ഉണർവിന് പശ്ചാത്തല വികസനത്തിനായി കേന്ദ്ര സർക്കാരിന്റെ മൂലധന നിക്ഷേപം ഗണ്യമായി വർദ്ധിപ്പിക്കണമെന്ന് വിദഗ്ദ്ധർ പറയുന്നു. നടപ്പു സാമ്പത്തിക വർഷം മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ(ജി.ഡി.പി) 3.4 ശതമാനമാണ് പശ്ചാത്തല വികസനത്തിന് മാറ്റിവച്ചത്. അടുത്ത ബഡ്‌ജറ്റിൽ ഇത് നാല് ശതമാനമായി ഉയർത്തിയേക്കും. മൂലധന ചെലവ് ലക്ഷ്യം 11 ലക്ഷം കോടി രൂപയായി ഉയർത്തുമെന്നും പ്രതീക്ഷിക്കുന്നു.
മാനുഫാക്ചറിംഗ് രംഗത്തെ ഉണർവിനും കയറ്റുമതി രംഗത്തെ മുന്നേറ്റത്തിനും ഇന്ത്യൻ ഉത്പന്നങ്ങളുടെ ആഗോള മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനും ഊന്നൽ വേണം
കെ. ആർ ബിജിമോൻ,
എക്സിക്യുട്ടീവ് ഡയറക്‌ടർ
മുത്തൂറ്റ് ഫിനാൻസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |