മുംബയ്: ക്രിക്കറ്റ് താരങ്ങൾക്കെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാറിന്റെ മകൾ അനയ ബംഗാർ. കഴിഞ്ഞ വർഷം ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തിയ ശേഷമാണ് ആര്യൻ ബംഗാർ എന്ന പേരുമാറ്റി ഇവർ അനയ ബംഗാർ ആയത്. പിതാവിന്റെ പാത പിന്തുടർന്ന് ക്രിക്കറ്റിൽ സജീവമാകുന്നതിനിടെ ആയിരുന്നു ശസ്‌ത്രക്രിയ.
നിലവിൽ യുകെയിലാണ് അനയ താമസിക്കുന്നത്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ക്രിക്കറ്റ് ലോകത്ത് താൻ നേരിട്ട പ്രശ്‌നങ്ങളെക്കുറിച്ച് അനയ വെളിപ്പെടുത്തിയത്. ക്രിക്കറ്റ് ലോകമെന്നത് അരക്ഷിതാവസ്ഥ നിറഞ്ഞതാണെന്ന് അനയ പറഞ്ഞു.
'യശസ്വി ജയ്സ്വാൾ, സർഫറാസ് ഖാൻ, മുഷീർ ഖാൻ എന്നിവർക്കൊപ്പം ഞാൻ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. എന്നാൽ, എന്റെ വ്യക്തിത്വം ഞാൻ എപ്പോഴും മറച്ചുവച്ചു. കാരണം ക്രിക്കറ്റ് ലോകത്ത് എപ്പോഴും അരക്ഷിതാവസ്ഥയും പുരുഷ മേധാവിത്വവുമാണ്. ശസ്‌ത്രക്രിയ നടത്തിയപ്പോൾ എന്നെ പിന്തുണച്ചവരും അപമാനിച്ചവരുമുണ്ട്. ചില ക്രിക്കറ്റ് താരങ്ങൾ എനിക്ക് തുടർച്ചയായി നഗ്നചിത്രങ്ങൾ അയക്കുമായിരുന്നു. എന്റെ ചിത്രങ്ങളും നിരന്തരം ചോദിച്ചുകൊണ്ടിരുന്നു. ഒരു പ്രമുഖ ക്രിക്കറ്റ് താരത്തോട് അവസ്ഥ വിശദീകരിച്ചപ്പോൾ എന്നോട് കാറിൽ കയറാനാണ് പറഞ്ഞത്. വളരെ മോശം പെരുമാറ്റമായിരുന്നു', അനയ പറഞ്ഞു.
ശസ്‌ത്രക്രിയയ്‌ക്ക് മുമ്പ് തന്റെ കരിയറിന്റെ തുടക്കകാലത്ത് ഇസ്ലാം ജിംഖാന ക്ലബിന് വേണ്ടിയാണ് ആര്യൻ കളിച്ചിരുന്നത്. ലെസ്റ്റർഷെയറിലെ ഹിങ്‌ക്‌ലി ക്ലബിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. എന്നാൽ, 2023 നവംബറിൽ, ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകളെ വനിതാ ക്രിക്കറ്റിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ചിരുന്നു. അന്ന് ഐസിസിയുടെ പുതിയ നിയമത്തിൽ നിരാശ പ്രകടിപ്പിച്ചുകൊണ്ട് അനയ ഒരു നീണ്ട സോഷ്യൽ മീഡിയ പോസ്റ്റിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |