മുംബയ് : 2025-26 സീസണിലെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ വാർഷിക കരാറിലെ ഏറ്റവും ഉയർന്ന ഗ്രേഡായ എ പ്ളസിൽ നാലുതാരങ്ങൾ. നായകൻ രോഹിത് ശർമ്മ, മുൻ നായകൻ വിരാട് കൊഹ്‌ലി, ആൾറൗണ്ടർ രവീന്ദ്ര ജഡേജ, പേസർ ജസ്പ്രീത് ബുംറ എന്നിവർക്കാണ് എ പ്ളസ് ലഭിച്ചത്. കാറപകടത്തിൽ നിന്ന് അദ്ഭുതകരമായി തിരിച്ചെത്തിയ ഋഷഭ് പന്ത് എ കാറ്റഗറിയിൽ ഉൾപ്പെട്ടു. കഴിഞ്ഞ സീസണിൽ ബി കാറ്റഗറിയിലായിരുന്നു പന്ത്. മുഹമ്മദ് സിറാജ്, കെ.എൽ രാഹുൽ, ശുഭ്മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ എന്നിവരും എ കാറ്റഗറിയിലുണ്ട്. വിരമിച്ച ആർ. അശ്വിൻ ഒഴിവായി.
രഞ്ജി ട്രോഫി കളിക്കാത്തതിനാൽ കഴിഞ്ഞകൊല്ലം വാർഷിക കരാറിൽ നിന്ന് പുറത്തായിരുന്ന ശ്രേയസ് അയ്യരും ഇഷാൻ കിഷനും തിരിച്ചെത്തി. ചാമ്പ്യൻസ് ട്രോഫി കിരീടനേട്ടത്തിൽ പ്രധാനപങ്കുവഹിച്ച ശ്രേയസിനെ ബി കാറ്റഗറിയിലും ഇഷാനെ സി കാറ്റഗറിയിലുമാണ് തിരിച്ചെടുത്തത്.മലയാളി താരം സഞ്ജു സാംസൺ സി കാറ്റഗറിയിലുണ്ട്.കഴിഞ്ഞതവണ സി കാറ്റഗറിയിലുണ്ടായിരുന്ന ശാർദൂൽ താക്കൂർ, കെ.എസ് ഭരത്, ജിതേഷ് ശർമ, ആവേശ് ഖാൻ എന്നിവരെ ഒഴിവാക്കി. ധ്രുവ് ജുറേൽ, സർഫറാസ് ഖാൻ, നിതീഷ് റെഡ്ഢി, അഭിഷേക് ശർമ, ആകാശ് ദീപ്, വരുൺ ചക്രവർത്തി, ഹർഷിത് റാണ എന്നിവരാണ് പുതുതായി കരാർ ലഭിച്ചവർ.
34 കളിക്കാർക്കാണ് ബി.സി.സി.ഐ കരാർ അനുവദിച്ചിരിക്കുന്നത്. നാലപേർക്ക് എ പ്ളസ്, ആറുപേർക്ക് എ, അഞ്ചുപേർക്ക് ബി,19 പേർക്ക് സി എന്നിങ്ങനെയാണ് കരാർ നൽകിയിരിക്കുന്നത്.
7 കോടി രൂപയാണ് എ പ്ളസ് താരങ്ങൾക്ക് പ്രതിവർഷം പ്രതിഫലം. എ കാറ്റഗറിക്ക് അഞ്ചുകോടി,ബി കാറ്റഗറിക്ക് മൂന്ന് കോടി,സി കാറ്റഗറിക്ക് ഒരു കോടി എന്നിങ്ങനെയാണ് പ്രതിഫലം.
എ പ്ലസ്: രോഹിത് ശർമ, വിരാട് കൊഹ്‌ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ.
എ: മുഹമ്മദ് സിറാജ്, കെ.എൽ. രാഹുൽ, ശുഭ്മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ഋഷഭ് പന്ത്.
ബി: സൂര്യകുമാർ യാദവ്, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ, യശസ്വി ജയ്‌സ്വാൾ, ശ്രേയസ് അയ്യർ.
സി: റിങ്കു സിംഗ്, തിലക് വർമ, ഋതുരാജ് ഗെയ്‌ക്ക്‌വാദ്, ശിവം ദുബെ, രവി ബിഷ്‌ണോയ്, വാഷിംഗ്ടൺ സുന്ദർ, മുകേഷ് കുമാർ, സഞ്ജു സാംസൺ, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, രജത് പാട്ടിദാർ, ധ്രുവ് ജുറേൽ, സർഫറാസ് ഖാൻ, നിധീഷ് കുമാർ റെഡ്ഢി, ഇഷാൻ കിഷൻ, അഭിഷേക് ശർമ, ആകാശ് ദീപ്, വരുൺ ചക്രവർത്തി, ഹർഷിത് റാണ.
ഒപ്പം വിവാദവും
ടെസ്റ്റിൽ മാത്രം കളിക്കുന്ന ജഡേജയ്ക്ക് എ പ്ളസ് നൽകിയപ്പോൾ ചാമ്പ്യൻസ് ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവച്ച ശ്രേയസ് അയ്യർക്കും അക്ഷർ പട്ടേലിനും ബി ഗ്രേഡും നൽകിയത് വിവാദമായി. റിഷഭ് പന്തിനെയും ശുഭ്മാൻ ഗില്ലിനെയും എ ഗ്രേഡിൽ ഉൾപ്പടുത്തിയതിലും വിമർശനം ഉയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |