
അക്കൗണ്ട് തുറക്കുമെന്ന് എൻ.ഡി.എ
ആലപ്പുഴ : പോളിംഗ് ശതമാനം കൂടിയതോടെ ഹരിച്ചും ഗുണിച്ചും തങ്ങളുടെ വിജയ സാദ്ധ്യത വിലയിരുത്തുന്ന തിരക്കിലാണ് മുന്നണികൾ. 2021നെ അപേക്ഷിച്ച് പല മണ്ഡലങ്ങളിലും പോളിംഗ് കുത്തനെ കൂടിയതിലാണ് പ്രതീക്ഷ. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ വലിയ രീതിയിൽ പോളിംഗ് ശതമാനം കൂടിയിട്ടില്ലെന്നാണ് മുന്നണികൾ പറയുന്നത്. വോട്ടർപട്ടിക പരിഷ്കരണത്തിൽ, പല വോട്ടുകളും വെട്ടിക്കളയുകയും ചെയ്യാവുന്ന വോട്ടുകൾ മാത്രം ഉൾപ്പെടുത്തിയതുമാണ് ഇപ്പോഴത്തെ ട്രെൻഡിന് പിന്നിലെന്നാണ് മുന്നണി നേതാക്കളുടെ വിലയിരുത്തൽ. . രാത്രി വൈകിയും പല മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടന്നത് തങ്ങൾക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് മൂന്ന് മുന്നണികളും. ബി.ജെ.പിക്കാർ യു.ഡി.എഫിന് വോട്ട് ചെയ്തെന്നാണ് സി.പി.എമ്മിന്റെ ആരോപണം. സി.പി.എം- ബി.ജെ.പി ഡീലുണ്ടെന്ന് യു.ഡി.എഫും ആരോപിച്ചിരുന്നു. ആറ് സീറ്റ് ഉറപ്പെന്നാണ് യു.ഡി.എഫ് അവകാശവാദം. ഹരിപ്പാട് ഉൾപ്പെടെ എല്ലാ സീറ്റുകളിലും വിജയം ഉറപ്പാണെന്നാണ് എൽ.ഡി.എഫ് നേതാക്കൾ പറയുന്നത്. ജില്ലയിൽ ഇത്തവണ അക്കൗണ്ട് തുറക്കുമെന്നാണ് എൻ.ഡി.എ അവകാശപ്പെടുന്നത്.
ജില്ലയിലെ 9 സീറ്റുകളിൽ ആറെണ്ണം യു.ഡി.എഫിന് ഉറപ്പാണ്. ഏഴുസീറ്റുവരെ ലഭിക്കാൻ സാദ്ധ്യതയുണ്ട്. അരൂർ, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട്, കായംകുളം മണ്ഡലങ്ങൾ ഉറപ്പിച്ചുകഴിഞ്ഞു. 5000ന് മേലുള്ള ഭൂരിപക്ഷത്തിൽ സ്ഥാനാർത്ഥികളെല്ലാവരും വിജയിക്കും. പാർട്ടിയുടെ എല്ലാ വോട്ടുകളും പോൾ ചെയ്തിട്ടുണ്ട്. വലിയ മുന്നേറ്റം സൃഷ്ടിക്കും.
- എ.എ. ഷുക്കൂർ
കെ.പി.സി.സി വൈസ് പ്രസിഡന്റ്
ജില്ലയിൽ 9 സീറ്റും എൽ.ഡി.എഫ് വിജയിക്കും. കഴിഞ്ഞ തവണ ഹരിപ്പാട് മാത്രമാണ് നഷ്ടമായത്. അത് ഇത്തവണ പിടിച്ചെടുക്കും. പോളിംഗ് ശതമാനം കൂടിയിട്ടില്ല. ബി.ജെ.പിയും ആർ.എസ്.എസും യു.ഡി.എഫിനാണ് വോട്ട് ചെയ്തത്.
-ആർ. നാസർ
സി.പി.എം ജില്ലാ സെക്രട്ടറി
ജില്ലയിൽ ബി.ജെ.പി അക്കൗണ്ട് തുറക്കും. നാലുസീറ്റുകൾ വജയിക്കും. എല്ലാ മണ്ഡലങ്ങളിലും വലിയ മുന്നേറ്റം സൃഷ്ടിക്കും. എൻ.ഡി.എയുടെ എല്ലാ വോട്ടുകളും പോൾ ചെയ്തിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തെ എൽ.ഡി.എഫ് ഭരണത്തിനെതിരെ എല്ലാവരും എൻ.ഡി.എയ്ക്ക് വോട്ട് ചെയ്തിട്ടുണ്ട്
-അഡ്വ. പി.കെ. ബിനോയ്, ബി.ജെ.പി നോർത്ത് ജില്ലാ അദ്ധ്യക്ഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |