തിരുവനന്തപുരം: അധികാരികളുടെ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ സമ്മേളനങ്ങൾ, ധർണകൾ, സമരങ്ങൾ, ഘോഷയാത്രകൾ, മറ്റ് കൂടിച്ചേരലുകൾ എന്നിവ പാടില്ലെന്ന് പകർച്ചവ്യാധി ഭേദഗതി ഓർഡിനൻസ് വ്യവസ്ഥ ചെയ്യുന്നു. മുൻകൂർ അനുമതിയുള്ള യോഗങ്ങൾക്ക് പത്ത് പേരിൽ കൂടരുത്.എല്ലാവരും മുഖാവരണം ധരിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും ആറടി അകലം പാലിക്കുകയും വേണമെന്നും ഓർഡിനൻസിന്റെ പുതുക്കിയ ഭേദഗതിയിൽ വ്യക്തമാക്കുന്നു. ഇതിന്റെ വിജ്ഞാപനമിറങ്ങി.
വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ ഓർഡിനൻസ് പ്രകാരമുള്ള ശിക്ഷാനടപടിയുണ്ടാകും. മറിച്ചൊരു വിജ്ഞാപനം വരെ ഇതിലെ വ്യവസ്ഥകൾക്ക് ഒരു വർഷത്തേക്ക് നിയമപ്രാബല്യമുണ്ടായിരിക്കും.
വ്യവസ്ഥകൾ
@പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും പൊതുജന സാന്നിദ്ധ്യമുള്ള മറ്റിടങ്ങളിലും വാഹനയാത്രയിലും മൂക്കും വായയും മൂടുന്ന തരത്തിൽ എല്ലാവരും മുഖാവരണം ധരിച്ചിരിക്കണം.
@പൊതുസ്ഥലങ്ങളിലും ചടങ്ങുകളിലും ആളുകൾ തമ്മിൽ ആറടി അകലം പാലിച്ചിരിക്കണം.
@വിവാഹച്ചടങ്ങുകളിൽ ഒരേ സമയത്ത് അമ്പത് പേരിൽ കൂടരുത്. എല്ലാവരും മുഖാവരണം ധരിക്കുകയും ആറടി അകലം പാലിക്കുകയും വേണം. സംഘാടകർ സാനിറ്റൈസർ സൗകര്യമൊരുക്കണം. @മരണാനന്തര ചടങ്ങുകളിൽ 20 പേരിൽ കൂടരുത്.
കടകളിലും വാണിജ്യസ്ഥാപനങ്ങളിലും ഒരു സമയത്ത് 20 പേരിൽ കൂടുതൽ പാടില്ല. മുറിയുടെ വലിപ്പമനുസരിച്ച് വേണം ആളുകളുടെ എണ്ണം നിശ്ചയിക്കാൻ. മുഖാവരണം, സാനിറ്റൈസർ, ആറടി അകലം പാലിക്കൽ എന്നിവ എല്ലായിടത്തും നിർബന്ധം.
@പൊതുസ്ഥലത്തോ റോഡിലോ ഫുട്പാത്തിലോ തുപ്പരുത്.
@മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നിന്ന് കേരളത്തിൽ എത്തുന്ന എല്ലാവരും കൊവിഡ്-19 ഇ-ജാഗ്രതാ പ്ലാറ്റ്ഫോം വഴി മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കണം. സമ്പർക്കം മനസ്സിലാക്കാനും ക്വാറന്റൈൻ സൗകര്യമുറപ്പാക്കാനും ഇതാവശ്യമാണ്. രോഗവ്യാപനം നിയന്ത്രിക്കാൻ ഇത് അനിവാര്യമാണ്. നിർദ്ദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് ജില്ലാ കളക്ടർമാർക്കാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |