'പഥേർ പാഞ്ചലി ഏത് നിലവാരത്തിലുള്ള പ്രേക്ഷകർക്കും
ബൗദ്ധികവും ഇന്ദ്രിയാനുഭൂതി പകരുന്നുതുമായ ഒരു യാത്രയാണ്.
കാലാതിവർത്തിയായ ഒരു സൃഷ്ടിയാണ്. റേയുടെ ആദ്യ ചിത്രത്തെക്കുറിച്ച്
-------------------------------------------------------------------------------------------
'പഥേർ പാഞ്ചലി " ( പാതയുടെ പാട്ട് )കണ്ടതിന്റെ ഒാർമ്മകൾ പോലും കാര്യമായൊന്നും എന്റെ മനസിലില്ല. അത്തരം ചലച്ചിത്രാനുഭവങ്ങൾ ഒാർമ്മയിൽ സൂക്ഷിക്കാൻ കഴിയുന്ന പ്രായത്തിലായിരുന്നില്ല ഞാനാ സിനിമ കണ്ടത്. എന്നാലും അതെന്റെ ആത്മാവിലേക്ക് കുടിയേറിയിരുന്നു. പിന്നീട് അതിന്റെ കാന്തിക സ്പർശം ആസ്വദിച്ച് തുടങ്ങിയതോടെ ആ സിനിമ എന്റെ ഒരുഭാഗം തന്നെയായി മാറുകയായിരുന്നു. ഒടുവിൽ എന്റെ മാനസിക ഭാവങ്ങൾ പൂർണതയിലേക്ക് എത്തിയതോടെ അപ്പുവും ദുർഗയും അവരുടെ നായയും മഴയും വയൽപ്പരപ്പുകളുമൊക്കെയായി ഞാൻ ചങ്ങാത്തത്തിലായി. കൗമാരകാലത്തുതന്നെ എനിക്ക് മനസിലായി, സത്യജിത് റേയുടെ പ്രഥമ മാസ്റ്റർപീസായ പഥേർ പാഞ്ചലിയുടെയും അതിന് അനുബന്ധമായി വന്ന സൃഷ്ടികളുടെയും ഗാംഭീര്യം കുടികൊള്ളുന്നത് ബ്ളാക് ആൻഡ് വൈറ്റ് ബിംബ കല്പനയുടെ ചാരുതയിലാണെന്ന്. ആ ചിത്രങ്ങളിലെ ദൃശ്യവിന്യാസം ഇന്നും എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് മികച്ച പ്രോജക്ടറും ശബ്ദസംവിധാനവുമുള്ള 'നന്ദനി"ലെ കൂറ്റൻ സ്ക്രീനിൽ പഥേർ പാഞ്ചലി കാണുന്നത് പിന്നീടുള്ള കാലത്ത് പതുക്കെപ്പതുക്കെ വലിയ ഒരനുഭവമായി മാറി.
കാമ്പുള്ള സിനിമകളായിരുന്നു ഇവിടെ പ്രദർശിപ്പിച്ചിരുന്നത്. പലപ്പോഴും ഇവിടെ റേയുമായും സമാനമായ നല്ല സിനിമകളുടെയും പ്രത്യേക പ്രദർശനങ്ങളും അരങ്ങേറിയിരുന്നു. എന്നാൽ അത്തരം സിനിമകൾ കാണാൻ ഞങ്ങളെ മുതിർന്നവർ കൊണ്ടുപോകുമായിരുന്നില്ല. റേ തന്നെയായിരുന്നു 'നന്ദൻ" എന്ന പേര് ഇൗ കേന്ദ്രത്തിന് ചാർത്തികൊടുത്തത്. ഇതിന്റെ ലോഗോ തയ്യാറാക്കിയതും റേ ആയിരുന്നു. 'കാലിഗ്രാഫി" കലാകാരൻ എന്ന നിലയിലും റേ വിശ്രുതനായിരുന്നു.
1955 മുതൽ പ്രേക്ഷക സമൂഹത്തെ വലിയ തോതിൽ കീഴടക്കിയ 'കൾട്ട് ഫിലി"മാണ് പഥേർ പാഞ്ചലി. എണ്ണമറ്റ ചലച്ചിത്രകാരന്മാരെയും സാങ്കേതിക വിദഗ്ദ്ധരെയും കലാകാരന്മാരെയും സ്വപ്നസന്നിഭമാക്കിയ ചിത്രമാണ് ഇത്. ഉൽക്കൃഷ്ടമായ പ്രേക്ഷക സമൂഹത്തെയും മികച്ച ചലച്ചിത്ര നിരൂപകരെയും എഴുത്തുകാരെയുമൊക്കെ വാർത്തെടുക്കുന്നതിലും ഇൗ ചിത്രം ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് ഉൗർജം പകർന്നതും ഇൗ ചിത്രമാണ്. ഇതിലെല്ലാം ഉപരിയായി വളർച്ചയുടെ നിഗൂഡതകളുമായി ഇഴപിരിഞ്ഞ് കിടക്കുന്ന ഒത്തിരി വൈയക്തികമായ ഒാർമ്മകൾ സമ്മാനിച്ച ചിത്രമാണിത്.
ഇന്ത്യൻ സിനിമയുടെ വഴിമാറ്റം അടയാളപ്പെടുത്തിയ സിനിമയാണിത്. അതോടൊപ്പം ഇത് റേയുടെ ഏറ്റവും ഉൽക്കൃഷ്ടമായ സൃഷ്ടിയുമാണ്. നോവലിനെ ഉപജീവിച്ച് ധാരാളം പഥേർ പാഞ്ചലികൾ ഉണ്ടാക്കാൻ കഴിയും. ഇനിയുമേറെ വ്യാഖ്യാനങ്ങളും ഉണ്ടായെന്നു വരും. പഥേർപാഞ്ചലിയാണ് ഇന്ത്യൻ സിനിമയുടെ ഭാഷാ സ്വരൂപം രൂപപ്പെടുത്തിയ ആദ്യചിത്രം. ലോക സിനിമയിൽ സാന്നിധ്യമറിയിച്ച ആദ്യ ഇന്ത്യൻ ചിത്രവും ഇതാണ്. ഏറ്റവും പ്രശംസനീയമായ നിരൂപണങ്ങൾ ഉണ്ടായതും കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ഹ്യൂമൻ ഡോക്യുമെന്ററിക്കുള്ള അവാർഡ് നേടിയതും ഇൗ സിനിമയാണ്. ഒരു രാജ്യാന്തര വിശ്രുത ചലച്ചിത്രകാരന്റെ വരവറിയിച്ച മാസ്റ്റർ പീസും ഇതേ സിനിമ തന്നെയാണ്. ബ്ളാക്ക് ആൻഡ് വൈറ്റ് സിനിമാട്ടോഗ്രാഫിയിൽ അന്താരാഷ്ട്ര പ്രശസ്തനായ സുബ്രത മിത്ര സാന്നിധ്യമറിയിച്ചതും ഇൗ ചിത്രത്തിലൂടെയാണ്. ഇതിഹാസ സംഗീതജ്ഞൻ രവിശങ്കർ ഇദംപ്രഥമമായി സംഗീത സംവിധായകനായതിന്റെ ക്രെഡിറ്റും പഥേർ പാഞ്ചലിക്കാണ്. ബിഭൂതി ഭൂഷൺ ബന്ദോപാധ്യായയുടെ നോവലിനെ ഉപജീവിച്ച് 'അപരാജിതോ", 'അപുർസൻസാർ" എന്നീ ചലച്ചിത്രങ്ങൾ റേ സാക്ഷാത്കരിച്ചതും പഥേർ പാഞ്ചലിയുടെ തുടർച്ചയായാണ്. ഇവ സാഹിത്യത്തിലെയും പ്രകാശഗോപുരങ്ങളാണ്. ബിഭൂതി ഭൂഷൺ ബന്ദോപാധ്യായയുടെ സാഹിത്യം പകർത്തിയെഴുതുകയായിരുന്നില്ല റേയുടെ സിനിമകൾ ചെയ്തത്. മറിച്ച്, അവ ബിഭൂതിഭൂഷണെയും മറികടന്ന് പുതിയൊരു ചലച്ചിത്ര ഭാഷയ്ക്ക് വഴിയൊരുക്കിയ സ്വതന്ത്ര സൃഷ്ടിയായി മാറുകയാണ് ചെയ്തത്. ഇന്ത്യൻ സിനിമയുടെയെന്ന് മാത്രമല്ല, ലോക സിനിമയുടെതന്നെ. എന്നിട്ടും അത് കവിതയെന്ന മൗലിക രചനയുടെ ആത്മാവും പ്രതിഫലിപ്പിച്ചു. പഥേർ പാഞ്ചലി ഞങ്ങളുടെ ഹൃദയത്തിൽ മാത്രമല്ല, ബംഗാളിന്റെ സാംസ്കാരിക ചരിത്രത്തിലും ശാശ്വതമായ മുദ്ര ചാർത്തുകയാണ് ചെയ്തത്.
പഥേർപാഞ്ചലി ഏത് നിലവാരത്തിലുള്ള പ്രേക്ഷകർക്കും ബൗദ്ധികവും ഇന്ദ്രിയാനുഭൂതി പകരുന്നതുമായ ഒരു യാത്രയാണ്. കാലാതിവർത്തിയായ ഒരു സൃഷ്ടിയാണ്.
( ബംഗാളി ചലച്ചിത്ര സംവിധായികയാണ് ലേഖിക)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |