വിജീഷ് മണി സന്തോഷത്തിന്റെ കൊടുമുടിയിലാണ്. നാലുവർഷത്തെ കാത്തിരിപ്പാണ് ഒടുവിൽ സാക്ഷാത്കരിക്കപ്പെട്ടത്. ബാഹുബലി, ബജ്റംഗി ഭായി ജാൻ, മണികർണിക, ഈച്ച, മഗധീര, ആർ.ആർ.ആർ തുടങ്ങി സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കി ശ്രദ്ധേയനായ വി. വിജയേന്ദ്രപ്രസാദ് തിരക്കഥയെഴുതുന്ന പുതിയ സിനിമ സംവിധാനം ചെയ്യാനുള്ള ഭാഗ്യമാണ് ഗുരുവായൂർ സ്വദേശിയായ വിജീഷ് മണിയ്ക്ക് ലഭിച്ചത്.
93ാമത് ഓസ്കാർ നോമിനേഷൻ പട്ടികയിൽ വരെ ഇടം നേടിയ 'മ് മ് മ്(സൗണ്ട് ഓഫ് പെയിൻ)" സംവിധായകനാണ് വിജീഷ് മണി. പുരാതന ആയോധനകലകൾക്ക് പ്രാധാന്യം നൽകി ആറാം നൂറ്റാണ്ടിന്റെ വീര സാഹസിക കഥ പറയുന്ന ഈ ചിത്രം ഇന്ത്യൻ ഭാഷകളിലും, ചൈനീസ് ഭാഷയിലുമായാണ് നിർമ്മിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഒക്ടോബർ, നവംബർ മാസത്തിൽ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിജീഷ് മണി പറഞ്ഞു.
വിശ്വഗുരുവിൽ നിന്ന്
മ് മ് മ് വരെ
ജൈവകർഷകൻ കൂടിയായ വിജീഷിന്റെ മനസിൽ നിറയുന്ന കഥകളിലും അവയുടെ ദൃശ്യഭാഷയിലുമെല്ലാം പരിസ്ഥിതിയുടെ ഉൾതുടിപ്പുകളുണ്ട്. പ്രകൃതിയുമായി മനുഷ്യർ ഇണങ്ങിക്കൂടാതെ കഴിയുമ്പോൾ വന്നുപെടുന്ന നീറ്റലുകളുണ്ട്. ശ്രീനാരായണഗുരുവിനെ പ്രമേയമാക്കി അവതരിപ്പിച്ച 'വിശ്വഗുരു" 51 മണിക്കൂറിൽ പൂർത്തിയാക്കി തീയേറ്ററുകളിൽ റിലീസ് ചെയ്തതിന് ഗിന്നസ് റെക്കാഡ് നേടിയിരുന്നു. പുഴയും പരിസ്ഥിതിയും പ്രമേയമാക്കിയെടുത്ത രണ്ടാമത്തെ സിനിമ 'പുഴയമ്മ" ഏറ്റവും മികച്ച പരിസ്ഥിതി പ്രാധാന്യമുള്ള മലയാള ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടി. ആദ്യാവസാനം പുഴയിൽ ചിത്രീകരിക്കപ്പെട്ട സിനിമയ്ക്കുള്ള ഏഷ്യ ബുക്ക് ഓഫ് റെക്കാഡ്സും ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. സംസ്കൃത ഭാഷയിലുള്ള നമോ, നേതാജി (ഇരുള) തുടങ്ങിയ ചലച്ചിത്രങ്ങൾ 2019ലും 2020ലും ഇഫി ഗോവ ചലച്ചിത്രമേളയിലെ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെ ആഴത്തിൽ അടയാളപ്പെടുത്തിയ വിജീഷിന്റെ സിനിമ 'മ് മ് മ്" അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയിരുന്നു. കുറുമ്പ ഭാഷയിലുള്ള ഇന്ത്യയിൽനിന്നുള്ള ആദ്യത്തെ സിനിമയെന്ന ഖ്യാതിയും നേടി.
സംവിധായകനായത്
സിനിമ മാത്രം മനസിലെത്തിയപ്പോൾ 17-ാം വയസിൽ ട്യൂഷൻ ഫീസുമായാണ് പ്രീഡിഗ്രി പോലും പൂർത്തിയാക്കാതെ വിജീഷ് മണി മദ്രാസിലേക്ക് നാട് വിട്ടത്. പ്രതികൂല സാഹചര്യങ്ങളിലും വിജീഷ് പതറിയില്ല. ഉറച്ച മനസോടെ മുന്നോട്ടു നീങ്ങി. തുടർന്ന് നാട്ടുകാരനായ ഒരാളെ കാണുകയും അയാളുടെ ഹോട്ടലിൽ ജോലിക്കായി കൂടുകയും ചെയ്തു. മനസിൽ അഭിനയമോഹമായിരുന്നു. പതിയെ ഹോട്ടലിൽ എത്തുന്ന സിനിമാ പ്രേമികളുമായി ചങ്ങാത്തത്തിലായി സിനിമയിലെത്തി. പക്ഷേ അവിടെ എത്തിയപ്പോഴാണ് അഭിനയം തനിയ്ക്കു പറ്റിയ പണിയല്ലെന്ന് വിജീഷ് തിരിച്ചറിഞ്ഞത്. പിന്നീട് പ്രൊഡക്ഷൻ കൺട്രാളറും കാലക്രമത്തിൽ നിർമ്മാതാവുമായി.ക്ഷമയോടെയുള്ള യാത്ര വിജീഷ് മണിയെ കൊണ്ടെത്തിച്ചത് സംവിധാനത്തിലായിരുന്നു. ആ ജീവിതയാത്രയ്ക്കൊപ്പം സഹധർമിണിയായ അനശ്വരയും നാലാം ക്ലാസുകാരൻ വിരാടും ഒപ്പം ചേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |