മികച്ച നടനുള്ള സംസ്ഥാന പുരസ്കാര നിറവിൽ ജയസൂര്യ
സിനിമ കഴിഞ്ഞ് ഇറങ്ങിയാലും ജനമനസിൽ നിൽക്കുന്നതാവണം കഥാപാത്രം. അത്തരം കഥാപാത്രമാണ് വെള്ളം സിനിമയിലെ മുരളിയേട്ടൻ. മുഴുക്കുടിയനായ മുരളിയേട്ടൻ കുടി നിറുത്തിക്കഴിഞ്ഞപ്പോൾ ജീവിതത്തിലുണ്ടായ മാറ്റമാണ് സിനിമ പറയുന്നത്. സിനിമ കണ്ട് പരിവർത്തനം സംഭവിച്ച നിരവധിപേർ സമൂഹത്തിലുണ്ട്. എനിക്ക് ലഭിച്ച ആദ്യത്തെ അവാർഡ് അതാണ്. മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതറിഞ്ഞ് ജയസൂര്യ പറഞ്ഞ വാക്കുകൾ. വെള്ളം, സണ്ണി എന്നീ ചിത്രങ്ങളാണ് ജയസൂര്യയ്ക്ക് മികച്ച നടനുള്ള പുരസ്കാരം നേടിക്കൊടുത്തത്. സണ്ണി ജയസൂര്യയുടെ നൂറാമത് സിനിമയാണ്.
ഉൗമപ്പെണ്ണിന് ഉരിയാടാപ്പയ്യനിൽ നിന്നാരംഭിച്ച അഭിനയ യാത്ര രണ്ട് പതിറ്റാണ്ടു പിന്നിടുമ്പോൾ ജയസൂര്യ രണ്ടുതവണ സംസ്ഥാന പുരസ്കാരം കരസ്ഥമാക്കി. ജയസൂര്യയും ഭാര്യ സരിതയും മക്കൾ അദ്വൈതും വേദയും ഒത്തുചേർന്നപ്പോൾ.
''ഭാര്യാ ഭർതൃ ബന്ധത്തിലെപ്പോഴും ഒരു സൗഹൃദമുണ്ടാകണം. ഞാൻ ഭർത്താവ് എന്നൊരു അഹം ഉള്ളിലുണ്ടെങ്കിൽ ഒരു ബന്ധവും നിലനിൽക്കില്ല. ഭാര്യയ്ക്ക് ഭാര്യയുടേതായ സ്വാതന്ത്ര്യം കൊടുക്കണം. കല്യാണം കഴിച്ചുവെന്ന് കരുതി അവരുടെ താത് പര്യങ്ങളെ ചങ്ങലയ്ക്കിടരുത്. അങ്ങനെ മൂലയ്ക്കിരുത്തേണ്ട ആളല്ല സ്ത്രീ. എന്തുകൊണ്ടാണ് പലരും ഭാര്യയെ ഒറ്റയ്ക്ക് പുറത്ത് വിടാത്തത്?സംശയം കൊണ്ടാണോ? പരസ്പര വിശ്വാസമുണ്ടെങ്കിൽ കുടുംബജീവിതം സന്തോഷകരമായിരിക്കും.""
ഭർത്താവെന്ന നിലയ്ക്ക് ജയസൂര്യ പെർഫെക്ടാണെന്ന് സരിത. ''എപ്പോഴും കൂൾ ആണ് ജയൻ. നമ്മൾ ടെൻഷനടിച്ചാലും നമ്മളെ കൂളാക്കാനുള്ള കഴിവുണ്ട് ജയന്.""പ്രണയകാലത്തെപ്പോലെ എവിടെയാണെങ്കിലും ഇടയ്ക്കിടെ തനിക്ക് ഫോൺ ചെയ്യുന്ന ശീലം ജയൻ ഇപ്പോഴും മാറ്റിയിട്ടില്ലെന്ന് സരിത പറയുന്നു. ''എന്താടാ ഇത്രയ്ക്ക് സംസാരിക്കാനെന്ന് പറഞ്ഞ് കൂട്ടുകാരൊക്കെ ജയനെ കളിയാക്കാറുണ്ട്."" സരിത സംസാരിക്കുന്നതിനിടെ ജയസൂര്യ ഇടയ്ക്കു കയറി പറഞ്ഞു: '' അങ്ങനെ കളിയാക്കുന്നവർ പലരും ഇപ്പോഴെന്റെയൊരു ശീലം അനുകരിക്കാറുണ്ട്. എറണാകുളത്താണ് ലൊക്കേഷനെങ്കിൽ ഷൂട്ടിംഗ് കഴിഞ്ഞുവന്നാൽ എത്ര രാത്രിയായാലും ഞാൻ കുടുംബത്തോടൊപ്പം ഡ്രൈവിന് പോകാറുണ്ട്. വീട്ടിൽ നിന്ന് മറൈൻ ഡ്രൈവ് വഴി കറങ്ങി തിരിച്ചുവരും. സ്ഥിരം റൂട്ടാണ്. പിള്ളേർക്ക് ഐസ് ക്രീം വാങ്ങിക്കൊടുക്കും. തിരിച്ചുവരുമ്പോഴേക്ക് കാറിൽ കിടന്നു കുട്ടികൾ ഉറങ്ങിയിട്ടുണ്ടാവും.""ആദിയെയും വേദയെയും നോക്കി ജയസൂര്യ പറഞ്ഞു.
സിനിമയിലെ സുഹൃത്തുക്കൾക്കെല്ലാം എന്റെ ഫാമിലി നൈറ്റ് ഡ്രൈവ് ഒരുപാട് ഇഷ്ടപ്പെട്ടു. പൃഥ്വിരാജൊക്കെ ഇപ്പോൾ കൊച്ചിയിലുണ്ടെങ്കിൽ ഫാമിലിയോടൊപ്പം നൈറ്റ് ഡ്രൈവിന് പോകാറുണ്ട്
'' പ്രണയിച്ച് നടന്ന കാലത്തെ അതേ തീവ്രത ഞങ്ങളുടെ ബന്ധത്തിൽ ഇപ്പോഴുമുണ്ട്. എനിക്കും സരിതയ്ക്കും ഒരുപക്ഷേ അതിനേക്കാൾ കൂടുതൽ. പരസ്പരം സംസാരിക്കാതെ തന്നെ പറയാൻ പോകുന്നതെന്താണെന്ന് ഞങ്ങൾക്ക് മനസിലാക്കാൻ കഴിയും.ഭാര്യയ്ക്കും കുട്ടികൾക്കുമായി സമയം നീക്കിവയ്ക്കാൻ ജയസൂര്യ എപ്പോഴും ശ്രദ്ധിക്കാറുണ്ട് ."" '' വീട്ടിലെത്തിയാൽ മൊെെബൽ ഫോൺ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കും.""
''പണ്ട് എനിക്കല്പം എടുത്തുചാട്ടം കൂടുതലായിരുന്നു. ഇപ്പോഴങ്ങനെയല്ല. സരിത എന്റെ ശരികളിൽ ഒപ്പം നിൽക്കാറുണ്ട്.
പരാജയം വരുമ്പോൾ അതിന്റെ കാരണമെന്തെന്ന് അന്വേഷിക്കാനും അതാവർത്തിക്കാതിരിക്കാനും താൻ ശ്രദ്ധിക്കാറുണ്ടെന്ന് ജയസൂര്യ പറയുന്നു.
''വിജയിച്ച വ്യക്തികൾ വിജയങ്ങളിൽ നിന്ന് ഒരു പാഠവും പഠിച്ചിട്ടുണ്ടാവില്ല. പരാജയങ്ങളിൽ നിന്നേ പാഠം പഠിക്കൂ. പരാജയങ്ങളിൽ നിന്ന് എനിക്ക് തിരിച്ചറിവുകളുണ്ടായിട്ടുണ്ട്. ഇനിയും പരാജയങ്ങളുണ്ടാകും.അതിൽ നിന്ന് പുതിയ കാര്യങ്ങൾ പഠിക്കും.
നിർമ്മാതാവും ഗായകനുമായി. ഇനി സിനിമയുടെ ഏത് മേഖലയിലേക്കാണ് കടക്കുകയെന്ന ് ചോദിച്ചാൽ ഒട്ടുമാലോചിക്കാതെ ജയസൂര്യ മറുപടി പറയും: 'എഴുത്ത്."
ആനുകാലികങ്ങളിലും മറ്റും കഥകളും അനുഭവക്കുറിപ്പുകളുമെഴുതിയിട്ടുള്ള ജയസൂര്യയ്ക്ക് ഒരു സിനിമയ്ക്കെങ്കിലും തിരക്കഥയെഴുതണമെന്നുണ്ട്.
(ഫ്ളാഷ് മൂവീസിൽ പ്രസിദ്ധീകരിച്ചത്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |