കൊല്ലം: പെരുമൺ - പേഴുംതുരുത്ത് പാലം സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ ഇന്നലെ നേരിട്ട് വിലയിരുത്തുകയായിരുന്നു അദ്ദേഹം.
വിനോദ സഞ്ചാര മേഖലയെ ബന്ധിപ്പിച്ച് പ്രഖ്യാപിച്ച ബയോഡൈവേഴ്സിറ്റി സർക്യൂട്ടിൽ ഉൾപ്പെട്ട പ്രദേശമെന്ന നിലയ്ക്ക് അടിയന്തര പ്രാധാന്യത്തോടെയാണ് നിർമ്മാണ പ്രവൃത്തികൾ നടക്കുന്നത്. പദ്ധതി പൂർത്തീകരണത്തിന്റെ പുരോഗതി വിലയിരുത്താനും അതിവേഗം പൂർത്തിയാക്കാനുള്ള സാഹചര്യം ഒരുക്കാനുമായി പ്രത്യേക യോഗം വിളിച്ചുചേർക്കും. കൊല്ലം- തേനി പാതയുടെ ബൈപാസ് എന്ന നിലയിൽ ഭാവിവികസനം കൂടി കണക്കിലെടുത്താണ് നിർമ്മാണ പ്രവൃത്തികൾ നടത്തുന്നത്. കണ്ണങ്കാട് പാലം കൂടി പൂർത്തിയാകുന്നതോടെ കൊല്ലത്ത് നിന്ന് ഭരണിക്കാവിലേക്കുള്ള ദൂരത്തിൽ ഏകദേശം 20 കിലോമീറ്ററിലധികമാണ് ലാഭമുണ്ടാകുന്നത്. നിലവിൽ പെരുമൺ പാലത്തിന്റെ പൈലിംഗ് പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എക്‌സിക്യൂട്ടീവ് എൻജിനീയർ ശ്രീകുമാർ, അസി. എൻജിനീയർ ദീപ, കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |