ന്യൂഡൽഹി : കഴിഞ്ഞ കുറച്ച് വർഷമായി കേരളം അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് നിറയുകയാണ്. ഇതിനുള്ള പ്രധാന കാരണമായി വിലയിരുത്തുന്നത് മലയാളികളുടെ മടിയും, സ്വന്തം നാട്ടിൽ വിയർത്ത് പണിയെടുക്കാനുള്ള അപമാനക്ഷതവുമാണ്. എന്നാൽ ബംഗാളിൽ നിന്നും ബീഹാറിൽ നിന്നും തൊഴിൽ തേടി യുവാക്കൾ കേരളത്തിലേക്ക് വണ്ടി കയറുന്നത് ഇവിടെ മികച്ച വേതനം ലഭിക്കുന്നതിനാലാണെന്ന് അടിവരയിടുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ. ഇത് പ്രകാരം രാജ്യത്ത് ഗ്രാമീണ മേഖലയിലെ തൊഴിൽ വേതനത്തിൽ ഒന്നാം സ്ഥാനം കേരളത്തിനാണ്.
2020 21 വർഷത്തിലെ കണക്ക് പ്രകാരം കേരളത്തിലെ ഒരു ഗ്രാമീണ തൊഴിലാളിക്ക് ദിവസം ശരാശരി 677.6 രൂപ കൂലിയായി ലഭിക്കും. എന്നാൽ ഗുജറാത്തിൽ 239.6 രൂപയാണ് പ്രതിദിനം ഒരു തൊഴിലാളിക്ക് കിട്ടുന്ന കൂലി, ഇനി യു പിയിലോ ഇത് 286.8 രൂപയാണ്, ബീഹാറിൽ 289.3 രൂപയും ഗ്രാമീണ തൊഴിലാളിക്ക് ദിവസം കിട്ടുന്ന വേതനം. ദിവസ വേതനത്തിന്റെ ദേശീയ ശരാശരി തന്നെ 315.3 രൂപയാണെന്ന് ഓർക്കണം. കേന്ദ്ര സർക്കാരിന്റെ ഇന്ത്യൻ ലേബർ ജേണലിനെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. ദിവസ വേതനത്തിന്റെ കാര്യത്തിൽ കേരളത്തിനൊപ്പം നിൽക്കുന്ന രണ്ട് സംസ്ഥാനങ്ങൾ അയൽ സംസ്ഥാനമായ തമിഴ്നാടും (449.5 രൂപ), ജമ്മു കാശ്മീരുമാണ് (483 രൂപ).
നിർമ്മാണ മേഖലയിലും കേരളത്തിലെ തൊഴിലാളികൾക്ക് ഉയർന്ന വേതനം ലഭിക്കുന്നുണ്ട്. 829.7 രൂപയാണ്
നിർമ്മാണ മേഖലയിൽ കേരളത്തിലെ കൂലി. ഈ വിഭാഗത്തിന്റെ ദേശീയ ശരാശരി 362.2 രൂപയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |