പാലക്കാട്: കേരള ബാങ്കിൽ നേതാക്കളുടെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടു പേർ പണം തട്ടുകയാണെന്നാരോപിച്ച് എ. പ്രഭാകരൻ എം.എൽ.എ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. മലമ്പുഴ ധോണി സ്വദേശി വിജയകുമാർ, കണ്ണൂർ സ്വദേശി സിദ്ദിഖ് എന്നിവർ
സി.പി.എം കണ്ണൂർ, പാലക്കാട് ജില്ലാ സെക്രട്ടറിമാർ, കേരള ബാങ്ക് ഡയറക്ടർ കൂടിയായ എ.പ്രഭാകരൻ എം.എൽ.എ എന്നിവരുടെ പേര് ദുരുപയോഗം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം തട്ടുകയാണെന്നാണ് പരാതി.
ഉദ്യോഗാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരുമായി നടത്തിയ ഫോൺ സംഭാഷണങ്ങളും പരാതിക്കൊപ്പം നൽകി. കേരള ബാങ്കിന്റെ പുതിയതായി തുടങ്ങുന്ന ബ്രാഞ്ചുകളിൽ ക്ലാർക്ക് തസ്തികളിൽ നിയമനം നൽകാമെന്ന് പറഞ്ഞാണ് പണം ആവശ്യപ്പെടുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് മൈക്ക് അനൗൺസറായി വന്ന വ്യക്തിയിൽ നിന്നാണ് എം.എൽ.എക്ക് വിവരം ലഭിച്ചത്.
എന്നാൽ നിലവിൽ ആരും തട്ടിപ്പിനിരയായിട്ടില്ലെന്ന് എം.എൽ.എ പറഞ്ഞു. കേരള ബാങ്ക് നിയമനങ്ങൾ പി.എസ്.സി വഴിയാണ് നടത്തുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഉന്നത ഉദ്യോഗസ്ഥർ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |