തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യം നിറവേറ്റാൻ കൂടുതൽ ജലവൈദ്യുത പദ്ധതികൾ നടപ്പാക്കണം. എന്നാൽ അതിനെതിരായ സാഹചര്യമാണ് കേരളത്തിലുള്ളത്. ഇക്കാര്യത്തിൽ സർക്കാർ ഗൗരവപരമായ ഇടപെടലുകൾ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അനർട്ടിന്റെ ഹരിത ഊർജ്ജ വരുമാന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഊർജ്ജമേഖലയിൽ സ്വയംപര്യാപ്തതയാണ് സർക്കാർ ലക്ഷ്യം. ഫോസിൽ ഊർജ്ജത്തിൽ നിന്ന് മാറി ഹരിത ഊർജ്ജ ഉപഭോഗം വർദ്ധിപ്പിക്കാനാണ് ഈജിപ്തിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിയിലെ ആഹ്വാനം.എന്നാൽ ഇതിനെതിരെ നിക്ഷിപ്ത താത്പര്യക്കാർ എല്ലായിടത്തും ഉണ്ടാകും. കാസർകോട് 475ഏക്കറിൽ സോളാർ പാടവും തിരുവനന്തപുരത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും സോളാർ പാനൽ സ്ഥാപിക്കുന്ന സോളാർ സിറ്റി പദ്ധതിയും ഹരിതഊർജ്ജത്തിലേക്കുള്ള ചുവടുവയ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹരിതഊർജ്ജ വരുമാന പദ്ധതി നടപ്പാക്കുന്നത് ലൈഫ് മിഷൻ,പട്ടികജാതി ഭവന പദ്ധതി ഉപഭോക്താക്കൾക്ക് വലിയ സഹായമായിരിക്കുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. മന്ത്രി ആന്റണി രാജു,മേയർ ആര്യാരാജേന്ദ്രൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,ലൈഫ് മിഷൻ സി.ഇ.ഒ.പി.ബി.നൂഹ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |