
മൺസൂണിന്റെ കവാടമായ കേരളത്തിൽ മഴയുടെ താളം തെറ്റുന്നു. ചെറിയ സ്ഥലങ്ങളിൽ കുറഞ്ഞ കാലയളവിൽ വലിയമഴ എന്നതാണ് പുതിയ രീതി. മഴക്കാലം വെള്ളപ്പൊക്കത്തിന്റെയും പ്രളയത്തിന്റെയും കാലമായി മാറുന്നു. മഴയൊന്നുമാറിയാൽ വരൾച്ചയെന്നതാണ് അവസ്ഥ. ആഗോള താപനവും കാലാവസ്ഥമാറ്റവും കൺമുന്നിലെ യാഥാർത്ഥ്യങ്ങളാണ്. സൂക്ഷ്മ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം പ്രവചനാതീതമായി മാറുന്നുവെന്നതാണ് പുതിയ വെല്ലുവിളി. ഇന്ന് ലോക പരിസ്ഥിതി ദിനമാണ്. ക്ലൈമറ്റ് ആക്ഷൻ, കാലാവസ്ഥ പ്രവർത്തനം എന്നതാണ് ഈ വർഷത്തെ ദിനാചരണ വിഷയം.
ഭൂമിയിലെ കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്,ക്ലോറോ ഫ്ളൂറോ കാർബണുകൾ എന്നിവയുടെ അളവ് ക്രമാതീതമായി കൂടുകയാണ്. സോളാർ സൈക്കിളിലുണ്ടാകുന്ന മാറ്റം കൂടിയാകുമ്പോൾ പ്രശ്നം സങ്കീർണമാകുന്നു. ജലചക്രത്തിന്റെയും കാർബൺ ചക്രത്തിന്റെയും നൈട്രജൻ ചക്രത്തിന്റെയും താളവും ബാലൻസും തെറ്റുകയാണ്.
ഇതിനനുസരിച്ച് ഹിമാനികൾ കൂടുതൽ ഉരുകുന്നു. കടലിന്റെ താപനില വർദ്ധിക്കുന്നു. വരൾച്ചയും വെള്ളപ്പൊക്കവും നിത്യസംഭവങ്ങളായി മാറുന്നു. ഉയരുന്ന കടൽ, ആഞ്ഞടിക്കുന്ന കാട്ടുതീ, ഉഷ്ണ തരംഗങ്ങൾ, ഉരുകുന്ന ഹിമാനികൾ എല്ലാം പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. ശരാശരി 20 ദിവസം മാത്രം വർദ്ധിച്ച താപം കാണിച്ചിരുന്ന സമുദ്റത്തിന്റെ ചൂടാകൽ 120 ദിവസത്തിലേക്ക് നീളുന്നു.
പസഫിക് സമുദ്റത്തിലെ എൽനിനോ പ്രതിഭാസമനുസരിച്ചാണ് ഭൂമിയിലെ കാലാവസ്ഥ നിർണയിക്കുന്നത്. ഇന്ത്യൻ മഹാസമുദ്റത്തിലെ ദ്വിധ്രുവ, ഡൈപോളാർ വ്യവസ്ഥ കാരണം ഇന്ത്യക്ക് ചില ആശ്വാസങ്ങൾ ലഭിക്കാറുണ്ട്. ഇന്ത്യൻ മഹാസമുദ്റത്തിന്റെ പടിഞ്ഞാറും കിഴക്കും തുല്യമായ ചൂടാണെങ്കിൽ ഇന്ത്യക്ക് വലിയ പ്രശ്നമില്ല. ദിശയ്ക്കനുസരിച്ച് താപനില മാറുമ്പോൾ മൺസൂണിനേയും ബാധിക്കാം. കേരളത്തിൽ മഴ ദിനങ്ങളിൽ കുറവ് വരികയാണ്.വേനൽമഴ 10 ശതമാനം കുറഞ്ഞുവരുന്നു. തുലാമഴയിലും കുറവുണ്ടാകുന്നു.കേരളത്തിൽ ലഭിച്ചിരുന്ന മഴയുടെ സന്തുലിതാവസ്ഥ മാറുമ്പോഴാണ് വരൾച്ചയും വെള്ളപ്പൊക്കവും ചില വർഷങ്ങളിൽ പ്രളയവുമൊക്കെ സംഭവിക്കുന്നത്.
കടൽ ചൂടാകുന്നതിനനുസരിച്ച് ചക്രവാതത്തിലും നീരാവിയുടെതോതിലും വ്യത്യാസമുണ്ടാകുന്നു. കടലിലെ വെള്ളം സൂര്യന്റെ ചൂടേറ്റ് നീരാവിയായി ലംബദിശയിലേക്ക് സഞ്ചരിച്ചശേഷം തിരശ്ചീന ദിശയിലേക്ക് മാറും. അത്തരം ചൂടുള്ള നീരാവിയെ തടസപ്പെടുത്തി മഴ പെയ്യിക്കുന്നതിൽ നമ്മുടെ മലകൾക്കും കുന്നുകൾക്കും പശ്ചിമഘട്ട മലനിരകൾക്കും വലിയ പങ്കുണ്ട്. ഒരു ഹെക്ടർ വനസദൃശമായ ആവാസ വ്യവസ്ഥ 32,000 ഘനകിലോമീറ്റർ പ്രദേശത്തെ മഴയെ ഉൾക്കൊള്ളും. 10 സെന്റ് വയൽ 1,60,000 ലിറ്റർ മഴവെള്ളത്തെ തടഞ്ഞു നിറുത്തും. നശിപ്പിക്കപ്പെടുന്ന വനങ്ങളും മരങ്ങളും നികത്തപ്പെടുന്ന പ്രളയ തടങ്ങളും വയലുകളും തണ്ണീർതടങ്ങളും ഇല്ലാതാക്കുന്നത് നാടിന്റെയും നാട്ടാരുടെയും ദാഹനീരു കൂടിയായിരിക്കും.
വികസനവും പരിസ്ഥിതിയും
2018ലെ പ്രളയവും തുടർവർഷങ്ങളിലെ ഉരുൾപൊട്ടലുകളും നമ്മുടെ കണ്ണിനിയും തുറപ്പിച്ചിട്ടില്ല. ഒരു പാഠവും നാം പഠിക്കുന്നില്ലയെന്നതാണ് യാഥാർത്ഥ്യം. മാലിന്യസംസ്കരണത്തിലെ കുറവാണ് കേരള കാലാവസ്ഥയിലെ വലിയ വില്ലൻ. ഭൂവിനിയോഗത്തിലെ മാറ്റം, അശാസ്ത്രീയത, മണ്ണും വെള്ളവും ജൈവസമ്പത്തും പരിഗണിക്കാത്ത നിർമ്മാണ രീതികൾ എന്നിവയെല്ലാം നമ്മുടെ സൃഷ്ടികളാണ്.
കേരളത്തിലെ പ്രധാന നദികളെല്ലാം കിഴക്കുനിന്നും പടിഞ്ഞാറേക്കാണ് ഒഴുകുന്നത്. വികസന പ്രവർത്തനങ്ങളാവട്ടെ തെക്ക് നിന്നും വടക്കോട്ടും. ഒട്ടുംതന്നെ പ്രകൃതി, പരിസ്ഥിതി സൗഹൃദമല്ലാത്ത വികസന, നിർമ്മാണ രീതികൾ ഇല്ലാതാക്കുന്നത് പ്രകൃതി വിഭവങ്ങളെയാണ്. കാലാവസ്ഥ മാറ്റമാണ് അനന്തരഫലവുമായി കാണുന്നത്.
പ്രകൃതിപരവും പരിസ്ഥിതി സൗഹൃദവുമായ ഭൂമിയിലൂടെ മാത്രമേ കാലാവസ്ഥാ ദുരന്തങ്ങളെ പ്രതിരോധിക്കാനാവു. വികസനവും പരിസ്ഥിതിയും ഒന്നിച്ചുകൊണ്ടുപോകണമെന്ന് പറഞ്ഞിട്ട് അരനൂറ്റാണ്ട് കഴിയുന്നു. ഇപ്പോഴും നമുക്കൊരു മാതൃകയുണ്ടാക്കാനായിട്ടില്ല. വികസനം തീർച്ചയായുംവേണം. പക്ഷേ, അവ പരിസ്ഥിതി, കാലാവസ്ഥ സൗഹൃദമാക്കുന്നത് എങ്ങനെയെന്നതാണ് പ്രശ്നം.
കാലാവസ്ഥ മാറ്റം നിയന്ത്റിക്കുവാനായി അന്തരീക്ഷ താപനില ക്രമപ്പെടുത്തിയെ കഴിയൂ. ഭൂമിയുടെ തൊട്ടുമുകളിൽ 8 മുതൽ 12 കിലോമീറ്റർ വരെയുള്ള ട്രോപ്പോസ്ഫിയറിലാണ് ഹരിത ഗൃഹപ്രഭാവമുൾപ്പെടെയുണ്ടാകുന്നത്. കേരളത്തിൽ അന്തരീക്ഷ ആർദ്റത, ഹുമിഡിറ്റി കൂടുതലാകുന്നതാണ് യഥാർത്ഥ താപനിലയേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടാനുള്ള പ്രധാന കാരണം.
ഹരിത കേരളം
കേരളത്തിലെ പരിസ്ഥിതിയെ കണക്കിലെടുത്തുകൊണ്ടുള്ള ഒരു കേരളമാണ് വേണ്ടത്. ഹരിത നിയമങ്ങളും ചട്ടങ്ങളുമൊക്കെ ആവശ്യമാണ്. ജലസാക്ഷരത, പരിസ്ഥിതി സാക്ഷരത, മഴ സാക്ഷരത, ഭൂസാക്ഷരത, ആരോഗ്യസാക്ഷരത തുടങ്ങിയമേഖലകൾ ചേർത്തുള്ള സമഗ്ര പരിപാടി അനിവാര്യമാണ്. പുതിയ ഊർജ സ്രോതസുകളായ സോളാർ എനർജി, കാറ്റ്, തിരമാല, മാലിന്യം എന്നിവയിൽ നിന്നുള്ള ഊർജം തുടങ്ങിയ മേഖലകൾ വളരെ പ്രധാനമാണ്.
ഹരിതനിർമ്മിതികൾ, ഹരിത കെട്ടിടങ്ങൾ, ഹരിത ക്യാമ്പസുകൾ, ഹരിത വീഥികൾ, മഴവെള്ള സംഭരണം, കൃത്രിമ ഭൂജലപോഷണം, മാലിന്യ സംസ്കരണം എന്നിവയെല്ലാം ചേരുമ്പോഴാണ് ഒരു പരിസ്ഥിതി സൗഹൃദ കേരളമാകുന്നത്. പുതിയകേരളം കാലാവസ്ഥ സൗഹൃദമാവണം.
(ജലവിഭവ വകുപ്പ് മുൻ ഡയറക്ടറും പരിസ്ഥിതി ശാസ്ത്രജ്ഞനുമാണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |