ന്യൂഡൽഹി: ഡൽഹിയിൽ ഓടുന്ന കാറിനുള്ളിൽ യുവതിക്ക് നേരേ ലൈംഗികാതിക്രമം നടന്നതായി പരാതി. പരിചയക്കാരനായ യുവാവ് കാറിനുള്ളിൽവച്ച് ഉപദ്രവിച്ചെന്നാണ് 24 കാരിയുടെ പരാതി. പരാതിയിൽ ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
യുവാവ് മോമോ കഴിക്കാമെന്ന് പറഞ്ഞ് തന്നെ കാറിൽ കൂട്ടിക്കൊണ്ടുപോകുകയായിരുവെന്ന് യുവതി പരാതിയിൽ പറയുന്നു. യാത്രയ്ക്കിടെ കാറിൽ പെട്രോൾ അടിക്കണമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് കൊണ്ടുപോകുകയും ലൈംഗികാതിക്രമം നടത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു. തന്റെ ശരീരത്തിൽ മോശമായി സ്പർശിച്ചതായും ലൈംഗികബന്ധത്തിന് നിർബന്ധിച്ചെന്നും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിന്റെ വീഡിയോ യുവതി മൊബൈൽഫോണിൽ പകർത്തിയിരുന്നു. ഇതും പരാതിയ്‌ക്കൊപ്പം പൊലീസിന് കൈമാറിയിട്ടുണ്ട്.
പുറത്തുവന്ന ദൃശ്യങ്ങളിൽ യുവതി ഇയാളോട് തന്നെ വെറുതെ വിടണമെന്ന് അപേക്ഷിക്കുന്നത് കാണാം. എന്നാൽ അതിന് തയ്യാറാകാത്ത പ്രതി യുവതിയോട് മോശമായി പെരുമാറി. തുടർന്ന് രക്ഷയില്ല എന്ന് മനസിലായതോടെ ദേഹത്ത് തൊട്ടാൽ കാറിൽ നിന്നും ചാടി ജീവിതം അവസാനിപ്പിക്കുമെന്ന് യുവതി പറയുന്നതും വീഡിയോയിൽ കാണാം. എന്നാൽ തനിയ്ക്ക് രണ്ട് മിനിട്ട് മാത്രം മതിയെന്നും സഹകരിച്ചില്ലെങ്കിൽ യുവതിയെ മോശമായി ചിത്രീകരിക്കുമെന്നും യുവാവ് ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |