SignIn
Kerala Kaumudi Online
Saturday, 30 May 2026 4.42 AM IST

ചെകുത്താനെതിരെ ടെറിട്ടോറിയൽ ആർമിയും കേസിന്, മോഹൻലാൽ വിളിച്ചു; വരുന്നത് വമ്പൻ പണിയെന്ന് സിഐ

mohanlal-vs-chekuthan

പത്തനംതിട്ട: നടൻ മോഹൻലാലിനെതിരെ അധിക്ഷേപം നടത്തിയ അജു അലക്‌സ് എന്ന ചെകുത്താനെ അറസ്‌റ്റ് ചെയ‌്തതിൽ പ്രതികരണവുമായി തിരുവല്ല സിഐ സുനിൽ കൃഷ്‌ണൻ. അജു അലക്‌സിനെതിരെ ടെറിട്ടോറിയൽ ആർമിയും കേസിന് പോകുമെന്നാണ് അറിയാൻ കഴിഞ്ഞതെന്നും, മോഹൻലാൽ വിളിച്ചുവെന്നും സിഐ പ്രതികരിച്ചു.

മോഹൻലാൽ തന്നെ നേരിട്ട് വിളിച്ചിരുന്നു. മോഹൻലാൽ എന്ന വ്യക്തിയെ ആക്ഷേപിച്ചതിൽ അല്ല, സൈന്യത്തെ ആക്ഷേപിച്ചതിൽ ആണ് വിഷമം എന്ന് മോഹൻലാൽ പറഞ്ഞെന്നും സിഐ സുനില്‍ കൃഷ്ണൻ പറഞ്ഞു. ഇത്തരത്തില്‍ ശക്തമായ നടപടി എടുത്താലെ ഇത്തരക്കാര്‍ കണ്‍ട്രോള്‍ഡ് ആകുകയുള്ളു. ഇതുസംബന്ധിച്ച കേസ് എടുത്ത വിവരം ഉന്നത ഉദ്യോഗസ്ഥനെ അറിയിച്ചപ്പോള്‍ ശക്തമായ നടപടി എടുക്കണമെന്ന് തന്നെയാണ് അവരുടേയും നിര്‍ദേശം. ഉന്നതതല നിര്‍ദേശമുണ്ടെന്നും സിഐ പറഞ്ഞു. അജു അലക്‌സിന്‍റെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

അവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. പൊലീസ് നിയമപരമായാണ് എല്ലാ നടപടിയും സ്വീകരിച്ചിട്ടുള്ളത്. തെളിവെടുപ്പിന്‍റെ ഭാഗമായാണ് വീട്ടിൽ പോയത്. കേസുമായി ബന്ധപ്പെട്ട് അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് , മോഹൻലാൽ അടക്കമുള്ളവരുടെ വിശദമായ മൊഴിയെടുത്ത് കോടതിയിൽ നൽകും. എല്ലാ വഴിക്കും ചെകുത്താനുള്ള പണി വരുന്നുണ്ടെന്ന് സിഐ പറഞ്ഞു.

എന്നാൽ, പറഞ്ഞ അഭിപ്രായങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മോഹൻലാലിനെ കുറിച്ച് പറഞ്ഞതില്‍ തെറ്റില്ലെന്നുമാണ് അജു അലക്സ് (ചെകുത്താൻ) ജാമ്യത്തിലിറങ്ങിയശേഷം പ്രതികരിച്ചത്. മോഹൻലാല്‍ വയനാട്ടിലെ ദുരന്തമേഖലയില്‍ പോയത് ശരിയായില്ലെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. ചെകുത്താൻ പേജുകളില്‍ അടക്കം ഇനിയും അഭിപ്രായങ്ങള്‍ തുറന്നു പറയും. കേരളത്തില്‍ ഒരുപാട് പേര്‍ക്ക് മോഹൻലാല്‍ വയനാട്ടില്‍ പോയതിനെക്കുറിച്ച് ഇതേ അഭിപ്രായമുണ്ടെന്നും അജു അലക്സ് അവകാശപ്പെട്ടു. എന്നാല്‍, ഞാൻ ഉപയോഗിച്ച വാക്കുകള്‍ ശരിയായിരുന്നില്ല. ഉപയോഗിച്ച വാക്കുകള്‍ ശരിയായില്ലെങ്കിലും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. മോഹൻലാലിനെതിരെ സൈന്യത്തിന് തന്നെ പരാതി നല്‍കും.

ദുരന്തമുഖത്ത് പരിശീലനം കിട്ടിയ ആളുകളുടെ സാന്നിധ്യമാണ് അപ്പോള്‍ അവിടെ വേണ്ടത്. ജീവൻ രക്ഷിക്കാനുള്ള മിലിട്ടറിയുടെ വിലപ്പെട്ട സമയമാണ് അത്രയും നേരം പോയത്. സൈന്യത്തിന്‍റെ വിലപ്പെട്ട സമയം മോഹൻലാല്‍ കളഞ്ഞു. പൊലീസ് പറഞ്ഞിട്ടാണ് വീഡിയോ നീക്കം ചെയ്തതെന്നും അജു അലക്സ് പറഞ്ഞു. ഒരു മിലിട്ടറി ഉദ്യോഗസ്ഥനാണ് വന്നിരുന്നതെങ്കില്‍ അത്രയധികം ആളുകള്‍ അവിടെ എത്തില്ലായിരുന്നു. ഇത് സെലിബ്രിറ്റി ആയതുകൊണ്ടാണ് ആളുകള്‍ കൂടുകയും സെല്‍ഫി എടുക്കുകയും ചെയ്തത് എന്നാണ് അജുവിന്റെ ന്യായീകരണം.

സമൂ​ഹമാദ്ധ്യമങ്ങളിൽ ‘ചെകുത്താൻ’ എന്ന പേരിൽ വിമർശനം നടത്തുന്ന ഇയാൾക്കെതിരെ താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയിലാണ് നടപടി. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവിയുള്ള മോഹൻലാൽ പട്ടാള യൂണിഫോമിൽ ദുരന്തസ്ഥലം സന്ദർശിച്ചതിനെയാണ് അപകീർത്തിപ്പെടുത്തി വിമർശിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CHEKUTHAN, MOHANLAL, CASE, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY