ബംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ചതിന് വീട്ടിൽ അതിക്രമിച്ചുകയറി മുൻ കാമുകിയെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്. ബംഗളൂരു രാമഗൊണ്ടനഹള്ളിയിൽ ഇന്നലെ രാവിലെ 9:30ഓടെയാണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നന്ദിനി ദാസ് (18) എന്ന യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന് ശേഷം ജീവനൊടുക്കാൻ ശ്രമിച്ച 18കാരൻ ബന്ദേ നിവാസിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡ്രൈവറായി ജോലി ചെയ്യുന്ന ബന്ദേ നവാസും നന്ദിനിയും മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. ഒരു സ്വകാര്യ സ്‌കൂളിൽ ഒന്നിച്ച് പഠിച്ച ഇരുവരും അടുത്തിടെയാണ് പിരിഞ്ഞത്. തുടർന്ന് നന്ദിനി മറ്റൊരു യുവാവിനെ വിവാഹം കഴിച്ചു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു.
നന്ദിനിയുടെ മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് ബന്ദേ നവാസ് വീട്ടിലെത്തിയത്. തുടർന്ന് നന്ദിനിയുടെ രണ്ട് ചെറിയ സഹോദരന്മാരെ ഒരു മുറിയിൽ പൂട്ടിയിട്ട ശേഷം ഹാളിൽ വച്ച് നന്ദിനിയെ ആക്രമിക്കുകയായിരുന്നു. മൂർച്ചയുള്ള കത്തി ഉപയോഗിച്ച് യുവതിയുടെ കഴുത്തിലും നെഞ്ചിലും തുടയിലുമൊക്കെ പ്രതി നിരവധി തവണ കുത്തിപ്പരിക്കേൽപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റിട്ടും വീട്ടിൽ നിന്ന് ഇറങ്ങിയോടിയ നന്ദിനി പുറത്തെത്തി നിലവിളിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ അയൽക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. ഇതിനിടെയാണ് ബന്ദേ നവാസ് ജീവനൊടുക്കാൻ ശ്രമിച്ചത്. തുടർന്ന് പൊലീസെത്തി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വധശ്രമത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |