ന്യൂഡൽഹി: ഹണിമൂൺ യാത്രയ്ക്കിടെ ഇൻഡോർ സ്വദേശിയായ വ്യവസായി രാജാ രഘുവംശി മേഘാലയയിൽ കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതിയും ഭാര്യയുമായ സോനം രഘുവംശിയുടെ ജാമ്യം നിലനിർത്തി സുപ്രീം കോടതി. മേഘാലയ ഹൈക്കോടതി സോനത്തിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളുകയായിരുന്നു.
പ്രതി ജാമ്യത്തിൽ പുറത്തിറങ്ങിയ സാഹചര്യത്തിൽ ഇപ്പോൾ ഇടപെടൽ നടത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി. കുറ്റം തെളിയുന്നത് വരെ ഒരാളെ നിരപരാധിയായി കണക്കാക്കണമെന്നും ആരോപണങ്ങൾ സത്യമാണോ എന്ന് വിചാരണ വേളയിലാണ് പരിശോധിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. സോനത്തിന് ട്രയൽ കോടതി നൽകിയ ജാമ്യം ജൂൺ 29ന് മേഘാലയ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
താൻ നിരപരാധിയാണെന്നും കേസിൽ കെണിവച്ച് കുടുക്കിയതാണെന്നും കാണിച്ച് സോനം സുപ്രീം കോടതിയിൽ സത്യവാംഗ് മൂലം സമർപ്പിച്ചിരുന്നു. വെറും സംശയങ്ങളുടെയും സാഹചര്യത്തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷൻ കേസ് കെട്ടിപ്പടുത്തിരിക്കുന്നതെന്നും, കൃത്യമായ തെളിവുകളില്ലാതെ ആരോപണങ്ങൾ മാത്രം മുൻനിർത്തി ഒരാളെ കുറ്റക്കാരിയായി കാണാനാകില്ലെന്നും ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിൽ ഇടപെടരുതെന്നും സോനം കോടതിയോട് അഭ്യർത്ഥിച്ചു.
2025 മേയിലാണ് ഇൻഡോറിലെ വ്യവസായിയായ രാജാ രഘുവംശിയും ഭാര്യ സോനവും ഹണിമൂണിനായി മേഘാലയയിൽ എത്തിയത്. ഹോംസ്റ്റേയിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത ശേഷം ഇരുവരെയും കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ സോഹ്രയിലെ വെള്ളച്ചാട്ടത്തിന് സമീപമുള്ള ഒരു മലയിടുക്കിൽ നിന്ന് രാജായുടെ മൃതദേഹം കണ്ടെടുത്തു.
സോനം തന്റെ കാമുകനായ രാജ് കുശ്വാഹയുമായും മറ്റ് പ്രതികളുമായും ചേർന്ന് മുൻകൂട്ടി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണിതെന്നാണ് മേഘാലയ പൊലീസിന്റെ കണ്ടെത്തൽ. കേസിൽ 700ലധികം പേജുകളുള്ള കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും സാക്ഷിവിസ്താരം അടക്കമുള്ള വിചാരണ നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |