ദുൽഖർ സൽമാൻ നായകനായ 'കിങ് ഓഫ് കൊത്ത' സിനിമയുമായി ബന്ധപ്പെട്ട് നേരിട്ട വിമർശനങ്ങളും ട്രോളുകളും തന്റെ കരിയറിനെയും ബാധിച്ചിട്ടുണ്ടെന്ന് നടി ഐശ്വര്യ ലക്ഷ്മി. സിനിമയ്ക്ക് പിന്നാലെയുണ്ടായ സൈബർ ആക്രമണങ്ങൾ മലയാള സിനിമയിൽ തന്നെ പിന്നീട് കാസ്റ്റ് ചെയ്യുന്നതിൽ ചിലർക്ക് ആശങ്കയുണ്ടാക്കിയതായി തോന്നിയിട്ടുണ്ടെന്നും ഐശ്വര്യ പറഞ്ഞു. രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യയുടെ തുറന്നുപറച്ചിൽ.
ഏറെ പ്രതീക്ഷകളോടെ 2023ൽ തിയേറ്ററിലെത്തിയ ചിത്രത്തിന് ലഭിച്ച പ്രതികരണം തനിക്ക് വ്യക്തിപരമായി വലിയ തിരിച്ചടിയായെന്നാണ് നടിയുടെ വിലയിരുത്തൽ. സിനിമയിലെ തന്റെ പ്രകടനവും പ്രത്യേകിച്ച് ഡയലോഗ് ഡെലിവറിയും വ്യാപകമായി ട്രോൾ ചെയ്യപ്പെട്ടിരുന്നു. എന്നാൽ വിമർശനങ്ങളിൽ ചിലത് ശരിയാണെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും അത്തരം അഭിപ്രായങ്ങൾ അഭിനയത്തിലെ പോരായ്മകൾ തിരിച്ചറിയാനും അവ പരിഹരിക്കാനും സഹായിച്ചിട്ടുണ്ടെന്നും ഐശ്വര്യ വ്യക്തമാക്കി.
മുമ്പും വൈകാരിക രംഗങ്ങൾ കൈകാര്യം ചെയ്യുന്നതിൽ തനിക്ക് ആത്മവിശ്വാസക്കുറവുണ്ടെന്ന വിമർശനങ്ങൾഉയർന്നിരുന്നു. തുടർന്ന് കൂടുതൽ ശ്രദ്ധ ചെലുത്തുകയും ഇപ്പോൾ അത്തരം രംഗങ്ങൾ ചെയ്യുന്നതിൽ ആത്മവിശ്വാസമുണ്ടെന്നും താരം പറഞ്ഞു. സൃഷ്ടിപരമായ വിമർശനങ്ങളെ സ്വീകരിക്കാറുണ്ടെങ്കിലും വ്യക്തിപരമായ അധിക്ഷേപങ്ങളും ട്രോളുകളും വേദനിപ്പിക്കാറുണ്ട്.
'കിങ് ഓഫ് കൊത്ത'യിലെ കഥാപാത്രത്തിന്റെ പേരായ രാജുവിനൊപ്പം 'ഏട്ടാ' എന്ന് ചേർത്ത് വിളിക്കുന്ന സംഭാഷണവും വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെട്ടതായി നടി ഓർത്തെടുത്തു. ഒരിക്കൽ ഹലോ മമ്മിയുടെ സെറ്റിലെ ആദ്യ ദിവസം. ഒരു എഡി രാജുവേട്ടാ എന്ന് വിളിച്ച് കളിയാക്കിയിട്ടുണ്ടെന്നും താരം പറഞ്ഞു. സിനിമയുടെ കാലഘട്ടവും കഥാപാത്രത്തിന്റെ സ്വഭാവവും പരിഗണിച്ചാണ് അത്തരമൊരു സംഭാഷണം ഉപയോഗിച്ചതെങ്കിലും പ്രേക്ഷകർ അത് ഏറ്റെടുത്തില്ല.
സിനിമയ്ക്ക് ശേഷം ദുൽഖറിനൊപ്പം ഒരു പരസ്യചിത്രത്തിൽ അഭിനയിക്കാനുള്ള അവസരവും തനിക്ക് ലഭിച്ചിരുന്നുവെന്ന് ഐശ്വര്യ വെളിപ്പെടുത്തി. എന്നാൽ 'കിങ് ഓഫ് കൊത്ത'യുമായി ബന്ധപ്പെട്ട് തനിക്കെതിരെയുണ്ടായിരുന്ന പ്രതികരണങ്ങൾ ബ്രാൻഡിനെയും ബാധിച്ചേക്കുമെന്ന ആശങ്കയിൽ ആ അവസരത്തിൽനിന്ന് പിന്മാറാൻ താനാണ് നിർദേശിച്ചതെന്നും താരം പറഞ്ഞു. ദുൽഖറിനൊപ്പം വീണ്ടും അഭിനയിക്കാൻ കഴിയമോ എന്ന കാര്യത്തിൽ പോലും തനിക്ക് സംശയമുണ്ടെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു.
Actress Aishwarya Lekshmi said the criticism and trolling she faced after _King of Kotha_ affected her career. Speaking to Ranjini Haridas, she recalled being targeted over her dialogue delivery and the repeated trolling of her character’s “Rajuvetta” dialogue.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |