
കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങൾ അടക്കമുള്ള വിലയേറിയ വസ്തുക്കൾ ഡിജിറ്റൽ സുരക്ഷയിലേക്ക്. ഇതിനായി തിരുവാഭരണം കമ്മിഷണർ സമർപ്പിച്ച ശുപാർശകൾ നടപ്പാക്കാൻ ഹൈക്കോടതി ബോർഡിന് നിർദ്ദേശം നൽകി. ഓരോ തിരുവാഭരണത്തിനും പ്രത്യേക അസറ്റ് നമ്പർ നൽകണം. ക്യു.ആർ കോഡ് അല്ലെങ്കിൽ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സംവിധാനം ഏർപ്പെടുത്തണം. തിരുവാഭരണങ്ങളുടെ ഫോട്ടോകൾ ഉൾപ്പെടുത്തി ഡിജിറ്റൽ ഡേറ്റാബേസ് തയ്യാറാക്കണം.
പഴയ തടിപ്പെട്ടികൾക്ക് പകരം ആധുനിക സ്റ്റെയിൻലെസ് സ്റ്റീൽ ലോക്കറുകളും ആർക്കൈവൽ പൗച്ചുകളും ഉപയോഗിക്കണം. ഉത്സവങ്ങൾക്കായി ആഭരണങ്ങൾ കൊണ്ടുപോകുമ്പോൾ ഡിജിറ്റൽ ട്രാക്കിംഗ് ഏർപ്പെടുത്തണം. ഉപയോഗശൂന്യമായ സ്വർണ-വെള്ളി ഉരുപ്പടികൾ വിദഗ്ദ്ധസമിതിയുടെ പരിശോധനയ്ക്കുശേഷം കട്ടികളാക്കി മാറ്റാനും കോടതി അനുമതി നൽകി. ആറന്മുള തിരുവാഭരണ കമ്മിഷണർ ഓഫീസിലെ ക്രമക്കേടുകൾ സംബന്ധിച്ച് ഓഡിറ്റ് വിഭാഗം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ചിന്റെ നിർദ്ദേശം. വിഷയം ഒക്ടോബർ 8ന് വീണ്ടും പരിഗണിക്കും.
തിരുവാഭരണങ്ങൾ
പ്ലാസ്റ്റിക് കവറുകളിൽ
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങൾ പ്ലാസ്റ്റിക് കവറുകളിലും പഴയ പെട്ടികളിലുമാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് തിരുവാഭരണ കമ്മിഷണർ റിപ്പോർട്ട് നൽകിയിരുന്നു. രജിസ്റ്റർനമ്പറുകൾ പലതും വായിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |