SignIn
Kerala Kaumudi Online
Wednesday, 24 June 2026 8.00 AM IST

പാകിസ്ഥാനെ വിറപ്പിച്ച് കൊച്ചിക്കാരി 'കൊച്ചു'

READ ENGLISH VERSION
bhavika

കൊച്ചി: 'ഇന്ത്യയോട് കളി വേണ്ട. തിരിച്ചടി നിങ്ങൾ താങ്ങില്ല..." ഐക്യരാഷ്ട്രസഭയിൽ കാശ്മീർ പ്രശ്നമുന്നയിച്ച പാകിസ്ഥാനെ വിറപ്പിച്ച ഭവിക. കൊച്ചിയുടെ സ്വന്തം 'കൊച്ചു". യു.എന്നിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും ഫസ്റ്റ് സെക്രട്ടറിയുമാണ് മലയാളികളുടെ ഈ അഭിമാനം.

എറണാകുളം എളംകുളം ആതിരയിൽ റിട്ട. ബി.എസ്.എൻ.എൽ എൻജിനിയർമാരായ ടി.കെ. മംഗളാനന്ദന്റെയും കെ.എൻ. ബേബിറാണിയുടെയും ഏകമകളാണ് ഭവിക (35)​. കൊച്ചു എന്നാണ് വിളിപ്പേര്. ഫെബ്രുവരിയിലാണ് യു.എന്നിൽ ചുമതലയേറ്റത്. മൂന്നുവർഷമാണ് കാലാവധി.

കഴിഞ്ഞ ദിവസം യു.എൻ പൊതുസഭയിൽ പാക് പ്രധാനമന്ത്രി ഷഹ്ബാദ് ഷെരീഫാണ് കാശ്മീർ എടുത്തിട്ടത്. കാശ്മീരിൽ ഹിതപരിശോധന നടത്തണം. ആർട്ടിക്കിൾ 370 പുനഃസ്ഥാപിച്ചാലേ സമാധനം പുലരൂ എന്നായിരുന്നു ഷെരീഫിന്റെ പ്രസംഗം. ഇതിനാണ് ഭവിക ചുട്ട മറുപടി നൽകിയത്. ലോകമെങ്ങുമുള്ള ഭീകരാക്രമണങ്ങളിലും മയക്കുമരുന്ന് കടത്തിലും പാകിസ്ഥാന് പങ്കുണ്ട്. ഇന്ത്യൻ അതിർത്തിയിലും നിരന്തരം പ്രശ്നമുണ്ടാക്കുന്നു. കാശ്മീർ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും ശ്രമിച്ചുനോക്കി. ഈ നില തുടർന്നാൽ പ്രത്യാഘാതം കനത്തതായിരിക്കും എന്നായിരുന്നു മുന്നറിയിപ്പ്. ലോകശ്രദ്ധ നേടിയ ഭവികയുടെ ചടുലത സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.

മകളെക്കുറിച്ചുള്ള വാർത്തകളിൽ അഭിമാനമുണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞു. ഔദ്യോഗിക കാര്യങ്ങളൊന്നും മകളോട് ചോദിക്കാറില്ല. ചോദിച്ചാൽ ചിരിയല്ലാതെ മറ്റൊരു മറുപടിയും കിട്ടാറുമില്ല.

2015ൽ ഐ.എഫ്.എസ് നേടി റഷ്യയിലെ ഇന്ത്യൻ എംബസിൽ തേഡ് സെക്രട്ടറിയായാണ് ആദ്യനിയമനം. തുടർന്ന് സാൻഫ്രാൻസിസ്‌കോയിൽ നിന്ന് ഇന്റർനാഷണൽ ഇന്റർപ്രട്ടേഷൻ ആൻഡ് ട്രാൻസ്‌ലേഷൻ ഇൻ റഷ്യനിൽ ബിരുദാനന്തരബിരുദം നേടി. ബെലാറൂസിൽ ഹെഡ് ഒഫ് കോൺസുലേറ്റ് ആയും പ്രവർത്തിച്ചു.

ഐ.ഐ.ടി എ.ടെക് ഹോൾഡർ
കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജിൽ നിന്ന് ഇലക്ട്രോണിക്‌സിൽ ബി.ടെക്കും ഡൽഹി ഐ.ഐ.ടിയിൽനിന്ന് എം.ടെക്കും നേടി. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് ഐ.എഫ്.എസ് ലഭിച്ചത്. ദുബായിൽ ബിസിനസുകാരനായ പ്രശ്യാന്ത് ശ്രീനിവാസനാണ് ഭർത്താവ്.

ഗായിക, എഴുത്തുകാരി
സംഗീതവും നൃത്തവും അഭ്യസിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും കഥയും കവിതയുമെഴുതും. സിവിൽ സർവീസ് പരീക്ഷയ്ക്ക് മുമ്പ് മൂകാംബിക മണ്ഡപത്തിൽ ഗാനാർച്ചന നടത്തി. ഫലം വരുമ്പോൾ ഗുരുവായൂർ നടയിലായിരുന്നു. അമ്മ ബേബിറാണി ആലുവ ശ്രീനാരായണഗിരി സേവികാസമാജം എക്സിക്യുട്ടീവ് കമ്മിറ്റിയംഗമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BHAVIKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA