
തിരുവനന്തപുരം:സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ കൃത്യമായി നടപ്പാക്കാൻ 16മുതൽ 18വരെ തലസ്ഥാനത്ത് വട്ടമേശ സമ്മേളനം വിളിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.അതിൽ വിദഗ്ധരും വകുപ്പ് മേധാവികളും ചേർന്ന് രൂപരേഖയുണ്ടാക്കും. വി.ഡി.സതീശൻ മുഖ്യമന്ത്രിയായ ശേഷം ഭരണ രംഗത്ത് നടപ്പാക്കുന്ന പുതിയ പരിഷ്ക്കാരങ്ങളുടെ തുടർച്ചയാണിത്.
നേരത്തെ പദ്ധതി നിർവ്വഹണത്തിന് സെക്രട്ടറിമാരുടെ എംപവേർഡ് കമ്മിറ്റിയുണ്ടാക്കുക, 591സർക്കാർ സ്ഥാപനങ്ങൾക്ക് സമഗ്രമായ അസറ്റ് രജിസ്റ്റർ തയ്യാറാക്കുക, എല്ലാ വകുപ്പുകളും അനുമതി നൽകുന്ന പ്രൊജക്ടുകൾ ജിയോ ടാഗ് ചെയ്യുക,നിലവിലുള്ള പ്ലാൻ സ്‌പേസ് 2.0 പ്ലാറ്റ്‌ഫോം കൂടുതൽ വിപുലീകരിക്കുക തുടങ്ങിയ തീരുമാനങ്ങളെടുത്തിരുന്നു.സമാനമായ നടപടിയാണ് വട്ടമേശ സമ്മേളനം. മുഖ്യമന്ത്രി വി.ഡി.സതീശൻ അവതരിപ്പിച്ച
ബഡ്ജറ്റിൽ ആകെ 73 പദ്ധതികളാണുള്ളത്.40 സർക്കാർ വകുപ്പുകളിലായാണിത്.ഇതിൽ 63പദ്ധതികൾ ഒന്നിലേറെ വകുപ്പുകളിൽ ഉൾപ്പെടുന്നുണ്ട്. പത്തെണ്ണത്തിൽ ഓരോ വകുപ്പ് മാത്രമാണുള്ളത്.
വകുപ്പുകളുടെ ഏകോപനമില്ലായ്മയും,സാമ്പത്തിക പ്രശ്നങ്ങളും പദ്ധതികളെ താളം തെറ്റിക്കുന്നത് ഒഴിവാക്കാനുള്ള മുൻകരുതലാണെടുക്കുക. ഓരോ പദ്ധതിയെ സംബന്ധിച്ച ഇന്റർ ഡിപ്പാർട്ട്മെന്റൽ തലത്തിലുള്ളവർ പദ്ധതി നിർവ്വഹണം, ആസൂത്രണം,വിശദമായ പരിശോധന, വകുപ്പു തല ഏകോപനം,വിദഗ്ദ്ധ കൺസൾട്ടൻസികളുടെ പിന്തുണപദ്ധതികളുടെ വ്യാപ്തി,അതിന്റെ തന്ത്രപരമായ ലക്ഷ്യങ്ങൾ, നിർവ്വഹണത്തിന്റെ മാതൃക, വിശദമായ പ്രോജക്ട് റിപ്പോർട്ടുകൾ,പൂർത്തിയാക്കാനെടുക്കുന്ന സമയം,എന്നിവ തീരുമാനിക്കും.അക്കാഡമിക്,ഗവേഷണ,സാങ്കേതിക സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, നിക്ഷേപകർ,വ്യവസായികൾ,സംരംഭക സംഘടനാ പ്രതിനിധികൾ,സ്റ്റാർട്ടപ്പുകൾ തുടങ്ങിയവരും വട്ടമേശ സമ്മേളനത്തിൽ പങ്കാളികളാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |