
തിരുവനന്തപുരം: വാഹന ഫിറ്റ്നസ് പരിശോധനയിൽ മാന്വൽ രജിസ്റ്ററുകൾ ഒഴിവാക്കും. ഓരോ വാഹന പരിശോധനയ്ക്കും യൂണീക് ഡിജിറ്റൽ ഇൻസ്പെക്ഷൻ ഐ.ഡി ഏർപ്പെടുത്താനും തീരുമാനമായി. വാഹന പരിശോധന ഓഫിസർ ലോഗിൻ മുഖാന്തിരമാക്കും. പിഴവുകൾ സംബന്ധിച്ച് ഡിജിറ്റൽ ചെക്ക് ലിസ്റ്റ് തയ്യാറാക്കും. മോട്ടോർ വാഹന വകുപ്പിൽ ഇടനിലക്കാർ മുഖേന നടക്കുന്ന തിരിമറി ചൂണ്ടിക്കാട്ടിയ ഓട്ടോറിക്ഷ ഡ്രൈവർ ഷൗക്കത്ത് അലിയുടെ ആത്മഹത്യ സംബന്ധിച്ച് ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി.അനുപമയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മാറ്റങ്ങൾ നടപ്പിലാക്കുന്നത്.
അന്വേഷണ റിപ്പോർട്ട് വരുന്നതിനു മുമ്പു തന്നെ വകുപ്പിലെ 60 സേവനങ്ങൾ ഓൺലൈൻ ആക്കിക്കൊണ്ട് ട്രാൻസ്പോർട്ട് കമ്മിഷണർ ഉത്തരവിറക്കിയിരുന്നു. 23 മുതൽ നടപ്പിലാകും.
ഉദ്യോഗസ്ഥന് രക്ഷാമാർഗ്ഗം
ഷൗക്കത്തലിയുടെ വാഹനം പരിശോധിച്ച എ.എം.വി.ഐ പ്രേംകുമാർ ബോധപൂർവം സ്ഥാപിത താത്പര്യത്തിനായി ഫിറ്റ്നസ് നിരസിച്ചതായി കണ്ടെത്താനായിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്. വാഹനത്തിൽ നിയമപ്രകാരം അനുവദനീയമല്ലാത്ത സ്ട്രക്ചറൽ മോഡിഫിക്കേഷൻ നടത്തിയിരുന്നതിനാൽ അത് മാറ്റി വാഹനം ഹാജരാക്കുവാൻ ഉദ്യോഗസ്ഥൻ നിർദ്ദേശം നൽകിയിരുന്നു. അതേസമയം 1989ലെ കേരള മോട്ടോർ വാഹന ചട്ടങ്ങളിലെ ചട്ടം 110 പ്രകാരം ആവശ്യമായ സി.എഫ്.ആർ.ആർ ഫോമിൽ അപേക്ഷ നിരസിച്ചതിന്റെ വിവരം രേഖപ്പെടുത്തിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |