
കൊച്ചി: പിണറായി വിജയനെതിരെയും മറ്റും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ, സി.എം.ആർ.എൽ കമ്പനി ഉദ്യോഗസ്ഥരെ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) വീണ്ടും ചോദ്യം ചെയ്യും. മുൻ ചീഫ് ഫിനാൻസ് ഓഫീസറും ചീഫ് ജനറൽ മാനേജരുമായ പി. സുരേഷ്‌കുമാർ ഉൾപ്പെടെയുള്ള മുതിർന്ന ജീവനക്കാർ തിങ്കളാഴ്‌ച മുതൽ ഹാജരാകണമെന്ന് നോട്ടീസ് നൽകിയിട്ടുണ്ട്. വീണയ്‌ക്കു പുറമെ, മറ്റുള്ളവർക്ക് നൽകിയ തുകകൾ സംബന്ധിച്ച വിവരങ്ങളും ശേഖരിക്കുമെന്നാണ് സൂചന. കൈക്കൂലി വാങ്ങുന്നതിലും ദുബായിലേക്ക് പണം കടത്തുന്നതിലും പങ്കുവഹിച്ചെന്ന് ഇ.ഡി വിവരിച്ച വീണയുടെ ഭർത്താവും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ, സുഹൃത്തുക്കളായ ഷൈജൽ മുഹമ്മദ്, പി. നിഖിൽ, ഹസൻ വാരിസ്, വി.പി. ഫൈജാസ്, എം. നന്ദുലാൽ എന്നിവരെയും ചോദ്യം ചെയ്യലിന് വിളിപ്പിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്. ഇവർക്ക് വൈകാതെ നോട്ടീസ് നൽകുമെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു.
ഇ.ഡിയെ ആക്രമിച്ചവർക്ക് എതിരെ കള്ളപ്പണ കേസും
കൊച്ചി: പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിൽ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കള്ളപ്പണനിരോധന നിയമ (പി.എം.എൽ.എ) പ്രകാരം ഇ.ഡി കേസെടുത്തു. റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് 27 പേർക്കെതിരെ വധശ്രമം ഉൾപ്പെടെ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ഇവരെല്ലാം ഇ.ഡിയുടെ കേസിലും പ്രതികളാകും. കള്ളപ്പണയിടപാട് നടത്തുന്നതും അവരെ സംരക്ഷിക്കുന്നതും കുറ്റകൃത്യമെന്ന പി.എം.എൽ.എയിലെ വ്യവസ്ഥ പ്രകാരമാണ് ഇ.ഡി കൊച്ചി ഓഫീസ് കേസെടുത്തത്. അന്വേഷണം തടസപ്പെടുത്തുന്നതും പ്രതികളെ സംരക്ഷിക്കുന്നതും ഇതുപ്രകാരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെടും. ഉദ്യോഗസ്ഥരെയും അന്വേഷണവും തടസപ്പെടുത്തുന്നത് കള്ളപ്പണയിടപാട് സംരക്ഷിക്കാനാണെന്ന കുറ്റം ചുമത്തിയാണ് ആക്രമിച്ചവർക്കെതിരെ കേസെടുത്തതെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |