
മാന്നാർ (ആലപ്പുഴ): മാസപ്പടി കേസിൽ ഇ.ഡി കൈക്കൊണ്ട നടപടി രാഷ്ട്രീയമായി നേരിടുമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞു. മാന്നാറിൽ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും തരത്തിൽ എന്നെ പഴിചാരുകയാണ് ഇ.ഡിയുടെ ലക്ഷ്യം.അതിന്റെ ഭാഗമായാണ് ഒരുദിവസം വീട്ടിലേക്കു കയറിവന്നത്. മകൾ വീണ പഠനം കഴിഞ്ഞ് ആദ്യംചേർന്നത് ലോകപ്രശസ്തമായ ഐ.ടി കമ്പനിയായ ഒറാക്കിളിലാണ്. പിന്നീടാണ് സ്വന്തമായി കമ്പനിയുണ്ടാക്കിയത്. വീണയുടെ കമ്പനി പല കമ്പനികൾക്കും സേവനം നൽകിയിട്ടുണ്ട്. സി.എം.ആർ.എൽ കമ്പനി നൽകിയ പ്രതിഫലം വ്യക്തമായ രേഖപ്രകാരമുള്ളതാണ്. അതിന് നികുതിയും അടച്ചിട്ടുണ്ട്. അന്നൊന്നും മുഹമ്മദ് റിയാസ് വീണയുടെ ഭർത്താവല്ല. അന്ന് ലഭിച്ച പണം വർഷങ്ങൾക്കുശേഷം ഭർത്താവായി വന്ന റിയാസ് എടുത്ത് പിണറായി വിജയനായി വിദേശത്തേക്ക് കടത്തിയെന്ന വെളിപ്പെടുത്തലിന്റെ പരിഹാസ്യത എത്രമാത്രമാണെന്ന് ചിന്തിക്കണം. മാദ്ധ്യമങ്ങൾ കേട്ടപാതി മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ മകൾ വഴി 3.28 കോടി കൈക്കൂലി വാങ്ങിയെന്നാണ് വാർത്ത നൽകിയത്. മാദ്ധ്യമങ്ങൾ വലിയ അച്ചിൽ നിരത്തിയാൽ താൻ കേരളത്തിലെ ജനങ്ങളുടെ മുന്നിൽ കൈക്കൂലിക്കാരനായി മാറില്ലെന്നും പിണറായി പറഞ്ഞു.
വേട്ടയാടാൻ ശ്രമിച്ചാൽ ജനകീയ പ്രതിഷേധം
മാസപ്പടി കേസിൽ പിണറായി വിജയനെ വേട്ടയാടാനാണ് ശ്രമമെങ്കിൽ ജനകീയ പ്രതിഷേധവുമായി മുന്നോട്ട് പോകും. പിണറായിക്കെതിരെ ഇ.ഡി നടത്തുന്ന രാഷ്ട്രീയ വേട്ടയിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം. ഇ.ഡി നീക്കം കോൺഗ്രസ് -ബി.ജെ.പി. ഡീലിന്റെ ഭാഗമാണ്. സി.എം.ആർ.എല്ലിൽ നിന്ന് പണം വാങ്ങിയത് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയുമാണ്. അവരെ ചോദ്യം ചെയ്യാൻ പോലും ഇ.ഡി തയ്യാറാകുന്നില്ല.
എം.വി. ജയരാജൻ.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം
സി.പി.എം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |