SignIn
Kerala Kaumudi Online
Saturday, 20 June 2026 10.46 AM IST

ഹിന്ദിക്കാരുടെ കുട്ടിയായതിനാൽ ഒരു പൂജാരിയും വരാൻ കൂട്ടാക്കിയില്ല; ആലുവയിൽ കൊലചെയ്യപ്പെട്ട അഞ്ചുവയസുകാരിയുടെ കർമ്മം ചെയ്തത് ഓട്ടോ ഡ്രൈവർ

READ ENGLISH VERSION
aluva-murder

ആലുവ: ആലുവയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട അഞ്ച് വയസുകാരിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടന്നു. കുഞ്ഞിന്റെ മൃതദേഹം കീഴ്‌മാട് പൊതുശ്മശാനത്തിലാണ് സംസ്കരിച്ചത്. ഓട്ടോ ഡ്രൈവറായ രേവത് ബാബു എന്ന യുവാവാണ് കുരുന്നിന്റെ അന്ത്യ കർമ്മങ്ങൾ നടത്തിയത്. മറ്റ് പൂജാരിമാരെ ഇതിനായി സമീപിച്ചെങ്കിലും നിരസിച്ചത് മൂലമാണ് താൻ കർമ്മം ഏറ്റെടുത്ത് ചെയ്തതെന്ന് രേവത് മാദ്ധ്യമങ്ങളോടായി പറഞ്ഞു. ഹിന്ദിക്കാരുടെ കുട്ടിയെന്ന് പറഞ്ഞ് അന്ത്യകർമ്മങ്ങൾ നടത്താൻ പൂജാരിമാർ താത്പര്യപ്പെട്ടില്ല എന്നാണ് രേവത് വികാരധീനനായി അറിയിച്ചത്

ആലുവ, മാള, കുറമശ്ശേരി ഭാഗങ്ങളിൽ അന്വേഷിച്ചെങ്കിലും ഒരു പൂജാരിയും വരാൻ തയ്യാറായില്ല. ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്ന് പറഞ്ഞായിരുന്നു നിരസിച്ചത്. ഹിന്ദിക്കാരുടെ കുട്ടിയാണെങ്കിും മനുഷ്യന്മാർ തന്നെയല്ലേ? ഒടുവിൽ വലിയ മുൻപരിചയമില്ലെങ്കിലും താൻ തന്നെ കർമ്മം ചെയ്യാൻ തീരുമാനിക്കുകയായിരുന്നെന്ന് രേവത് പറഞ്ഞു. ഇതിന് മുൻപ് ഒരു മരണത്തിന് കർമ്മം ചെയ്ത പരിചയമേ തനിക്കുള്ളു. നമ്മുടെ മോളുടെ കാര്യമല്ലേ എന്ന് മാത്രമേ വിചാരിച്ചുള്ളു എന്നും യുവാവ് തുടർന്നു.

അതേസമയം ഇന്ന് നടന്ന പൊതുദർശനത്തിനും സംസ്കാര ചടങ്ങുകൾക്ക് സർക്കാർ പ്രതിനിധി എത്താത്തതിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. സർക്കാരിന് ഔചിത്യം ഇല്ലെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. മന്ത്രി പി.രാജീവിന് ചുമതലയുള്ള ജില്ലയായിട്ടും ആരും വന്നില്ല. എറണാകുളത്ത് വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALUVA, MURDERS, POCSO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA