
തിരുവനന്തപുരം: തലസ്ഥാനത്തിന്റെ അഭിമാന മേളയായ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (ഐ.എഫ്.എഫ്.കെ) വേദി കൊച്ചിയിലേക്ക് മാറ്റാൻ നീക്കം നടക്കുന്നതായി ആക്ഷേപം.
100 കോടി രൂപ ചെലവഴിച്ച് ജെ.സി.ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി 'ചിത്രനഗരം' കൊച്ചിയിൽ സ്ഥാപിക്കുമെന്നാണ് ബഡ്ജറ്റിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ചലച്ചിത്രോത്സവനത്തിനായി സ്ഥിരംവേദി ഒരുക്കുകയാണ് അതിന്റെ ലക്ഷ്യങ്ങളിലൊന്ന്.
ലോക സിനിമയുടെ ജാലകം തുറക്കുന്ന ദിനങ്ങൾ എണ്ണിയെണ്ണിയിരിക്കുന്ന സിനിമാ പ്രേമികൾ ഡിംസബറിലെ രണ്ടാമത്തെ വെള്ളിയാഴ്ച സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നും തലസ്ഥാനത്തേക്ക് എത്തുന്നത് വ്യത്യസ്തമായ ഫിലിമോത്സവ അനുഭവം തേടിയാണ്.
തിരുവനന്തപുരത്തു തന്നെ ഫിലിം ഫെസ്റ്റിവൽ കോംപ്ലക്സ് എന്ന ആശയം വന്നപ്പോൾ പോലും ഇപ്പോഴത്തെ രീതിയിലുളള മേളയാണ് നല്ലതെന്ന് വിദേശത്തു നിന്നുള്ള സിനിമാ പ്രേമികൾ ഉൾപ്പെടെ പറഞ്ഞിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഫിലിം ഫെസ്റ്റിവൽ വേദി കോഴിക്കോട്ടേയ്ക്ക് മാറ്റാൻ ശ്രമം നടന്നിരുന്നു.
15 തിയേറ്ററുകളിലായി നടക്കുന്ന ജനകീയ ചലച്ചിത്രമേളയിൽ ടാഗോർ, കൈരളി, ശ്രീ, കലാഭവൻ, നിള എന്നിവ സർക്കാർ തിയേറ്ററുകളാണ്. ചലച്ചിത്രമേളയുടെ വേദി മാറ്റില്ലെന്ന് ഇപ്പോൾ സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും ചിത്രനഗരം യാഥാർത്ഥ്യമാകുമ്പോൾ വേദിമാറ്റ നീക്കം സജീവമായേക്കും.
ചിത്രാഞ്ജലിക്ക് 'പണി'യാകുമോ?
ചിത്രാഞ്ജലി സ്റ്റുഡിയോയുടെ നവീകരണത്തെയും ഭാവി പദ്ധതികളെയും കൊച്ചിയിലെ നിർദ്ദിഷ്ട ചിത്രനഗരം പദ്ധതി ബാധിക്കുമോ എന്ന ആശങ്കയും ഉണ്ട്. 150 കോടി രൂപ മുതൽ മുടക്കിൽ നവീകരണ പ്രവർത്തനങ്ങളാണ് ചിത്രാഞ്ജലിയിൽ നടന്നുവരുന്നത്. 63.6 കോടി രൂപ ചെലവിൽ ആദ്യഘട്ട നവീകരണം കഴിഞ്ഞ മാർച്ചിൽ പൂർത്തിയായിരുന്നു. നവീകരണം പൂർത്തിയാകുന്നതോടെ മലയാള ചിത്രങ്ങൾക്കു പുറമെ അന്യഭാഷാ, വിദേശ ചിത്രങ്ങളുടെ നിർമ്മാണത്തിനുള്ള കേന്ദ്രമായി ചിത്രാഞ്ജലി മാറുമെന്നാണ് പ്രതീക്ഷ.
''ഐ.എഫ്.എഫ്.കെ വേദി തിരുവനന്തപുരത്ത് നിന്നു മാറ്റുമെന്നത് അടിസ്ഥാനരഹിതമായ പ്രചാരണമാണ്. ഐ.എഫ്.എഫ്.കെ അതിന്റെ എല്ലാ പ്രൗഢിയോടെയും തിരുവനന്തപുരത്ത് തുടരും''
- പി.സി.വിഷ്ണുനാഥ്,
സാംസ്കാരിക മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |