
തിരുവനന്തപുരം: പേര് വെളിപ്പെടുത്താനാകാത്ത ഏത് നിക്ഷേപകനെ കാണാനാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ ഹെലികോപ്ടറിൽ പറന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ചോദിച്ചു. പുറത്തുപറയാനാകാത്ത എന്ത് ഡീലാണ് മുഖ്യമന്ത്രി നടത്തിയത്. ഒരു കളവെങ്കിലും പറയാതെയിരിക്കാൻ കഴിയില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പേര് പറഞ്ഞാൽ നിക്ഷേപ സാദ്ധ്യത കുറയുമെന്നാണ് മറ്റൊരു കളവ്.
മുഖ്യമന്ത്രിയുടെ കൊച്ചിയിലെ പരിപാടിയിൽ ഇങ്ങനെയൊന്ന് ഉണ്ടായിരുന്നില്ല എന്നാണ് വാർത്തകൾ. ഔദ്യോഗിക വാഹനങ്ങളുടെ റൂട്ടിലും വി.ഐ.പിയെയും നിക്ഷേപകനെയും പരാമർശിക്കുന്ന ഒന്നുമില്ല. ദുരന്തമേഖലയിലെ ജനങ്ങളെ മുഖ്യമന്ത്രി പരിഹസിക്കുകയാണ്. ഒന്നോ രണ്ടോ ഫോൺ വിളികളിൽ അവസാനിക്കുന്നതല്ല മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വം. ദുരിതാശ്വാസ ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യം ഒരുക്കണം. കടലിൽ കാണാതായവരെ കണ്ടെത്താൻ ശ്രമിക്കുന്നില്ലെന്നും പരാതിയുണ്ട്. സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത ഗതാഗത മന്ത്രി മാപ്പു പറയണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. സർക്കാരിനെതിരെ എന്തുകൊണ്ട് പ്രതിപക്ഷ നേതാവ് പ്രതികരിക്കുന്നില്ല എന്ന ചോദ്യത്തിന്, അദ്ദേഹം പ്രതികരിക്കുമെന്നായിരുന്നു ഗോവിന്ദന്റെ മറുപടി.
പ്രചാരണം തെറ്റ്
2017 ഡിസംബർ 26ന് നടന്ന സംഭവത്തെ കുറിച്ചാണ് പറയുന്നത്. പിണറായി അന്ന് സി.പി.എമ്മിന്റെ പരിപാടിയുമായി ബന്ധപ്പെട്ട് തൃശൂരിലായിരുന്നു. അപ്പോഴാണ് ഓഖി ദുരന്തവുമായി ബന്ധപ്പെട്ട ചർച്ചയ്‌ക്ക് കേന്ദ്ര സംഘം തിരുവനന്തപുരത്തെത്തിയത്. തുടർന്ന് തൃശൂരിലുള്ള ഹെലികോപ്ടറിൽ തിരുവനന്തപുരത്തേക്ക് വന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |