
കൊച്ചി: ഭൂമി തരംമാറ്റ അപേക്ഷ വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാനുള്ള ഉത്തരവ് അവഗണിച്ച മൂവാറ്റുപുഴ ആർ.ഡി.ഒ വി.ഇ.അബ്ബാസിനെ അറസ്റ്റുചെയ്ത് ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്. മൂവാറ്റുപുഴ എസ്.എച്ച്.ഒയ്ക്കാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ നിർദ്ദേശം നൽകിയത്.
ഭൂമി ഡാറ്റാ ബാങ്കിൽനിന്ന് ഒഴിവാക്കാനായി നൽകിയ അപേക്ഷ തള്ളി ആർ.ഡി.ഒ പുറപ്പെടുവിച്ച ഉത്തരവ് കോടതി നേരത്തേ റദ്ദാക്കിയിരുന്നു. നിയമപരമായി വീണ്ടും പരിഗണിക്കാനും നിർദ്ദേശിച്ചിരുന്നു. ആർ.ഡി.ഒ ഇത് പാലിച്ചില്ല. തുടർന്ന്, എന്തുകൊണ്ടാണെന്ന് വ്യക്തമാക്കി സത്യവാങ്മൂലം ഫയൽ ചെയ്യുകയോ നേരിട്ട് ഹാജരായി വിശദീകരിക്കുകയോ വേണമെന്ന് നിർദ്ദേശിച്ചു. അതും അവഗണിച്ചതോടെയാണ് നടപടി.
കോടതിയിൽ ഹാജരാകാമെന്ന് സമ്മതിച്ച് ബോണ്ട് ഒപ്പിട്ടു നൽകുകയാണെങ്കിൽ ആർ.ഡി.ഒയെ വിട്ടയയ്ക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി. ഇദ്ദേഹത്തിനായി ഗവൺമെന്റ് പ്ലീഡർ ഹാജരാകരുത്. സ്വന്തം നിലയിൽ അഭിഭാഷകനെ നിയോഗിക്കണം. മുൻ ഉത്തരവ് പ്രകാരം സത്യവാങ്മൂലം സമർപ്പിക്കുകയാണെങ്കിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ആർ.ഡി.ഒയെ ഒഴിവാക്കും.
കാർഷികേതര ആവശ്യത്തിനായി, ഭൂമി ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കാനുള്ള ഫോം 5 അപേക്ഷ മതിയായ കാരണം വ്യക്തമാക്കാതെ നിരസിച്ചതിനെതിരെ സൗത്ത് ചിറ്റൂർ സ്വദേശി മനു ആന്റണി നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. സമാന വിഷയത്തിൽ പാലക്കാട്ടെ വിനു മോൻ നൽകിയ കേസിൽ ഇതേ ബെഞ്ച് 2025 നവംബറിൽ ഡെപ്യൂട്ടി കളക്ടർക്ക് പിഴ ചുമത്തിയിരുന്നു.
ഉത്തരവുകൾ
ലംഘിക്കുന്നു
'എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാകില്ല' എന്ന നിലപാടിൽ ഉദ്യോഗസ്ഥർ മുന്നോട്ട് പോകുന്നത് ശരിയല്ലെന്ന് സമാന കേസിൽ നേരത്തെ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഫോം 5 അപേക്ഷയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ റദ്ദാക്കൽ കോടതിയുടെ പതിവ് ജോലിയായിരിക്കുകയാണ്. 90% അപേക്ഷകളിലും മനസ്സിരുത്താതെ, ഒരേതരം വാചകങ്ങൾ ആവർത്തിച്ചാണ് ഉദ്യോഗസ്ഥർ ഉത്തരവിടുന്നത്. അപേക്ഷകൾ നിരാകരിക്കുന്നെങ്കിൽ അത് കാര്യകാരണ സഹിതമായിരിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. ഇത് ലംഘിച്ചതിനാണ് മൂവാറ്റുപുഴ ആർ.ഡി.ഒയ്ക്കെതിരെയുള്ള നടപടി.
സത്യവാങ്മൂലം നൽകിയിരുന്നു: ആർ.ഡി.ഒ
കേസ് പരിഗണിക്കുന്നതിന് തലേന്ന് തന്നെ ഹൈക്കോടതി ഉത്തരവു പ്രകാരമുള്ള സത്യവാങ്മൂലം സർക്കാർ അഭിഭാഷകന് നൽകിയിരുന്നു. എന്തുകൊണ്ടാണ് വീഴ്ചയുണ്ടായതെന്ന് അറിയില്ല. ഉത്തരവ് പാലിക്കും
വി.ഇ.അബ്ബാസ്,
ആർ.ഡി.ഒ, മൂവാറ്റുപുഴ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |