
കൊച്ചി: സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തിനായി വി.ഡി. സവർക്കറെക്കുറിച്ച് ചോദ്യം തയ്യാറാക്കിയ അദ്ധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടി ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. കാസർകോട് പള്ളത്തടുക്ക എ.യു.പി.എസ് അദ്ധ്യാപകൻ കെ. ഗുരുപ്രസാദ് റായ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ്.
അദ്ധ്യാപകന് ജോലിയിൽ തിരികെ പ്രവേശിക്കാം. ഹർജിക്കാരനെതിരായ വകുപ്പുതല അന്വേഷണവുമായി മാനേജ്‌മെന്റിന് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി.
ചോദ്യപ്പേപ്പറിൽ വസ്തുതാപരമായ പിഴവു വരുത്തിയതും ജോലിയിൽ അവഗണന കാട്ടിയതും അത് വിവാദത്തിലേക്ക് നയിച്ചതുമാണ് നടപടിക്ക് കാരണമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വിശദീകരിച്ചു. നടപടി ആശയപരമല്ലെന്ന് സർക്കാരും അറിയിച്ചു. അതിന്റെ പേരിൽ സസ്പെൻഷനിൽ നിറുത്തേണ്ട ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. ചോദ്യപേപ്പർ പരിശോധിച്ച എ.ഇ.ഒ.യ്ക്കെതിരെ നടപടിയെടുക്കാത്തതും ചൂണ്ടിക്കാട്ടി. ഹർജി വീണ്ടും സെപ്തംബർ 18ന് പരിഗണിക്കും.
സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ എതിർപ്പാണ് തനിക്കെതിരായ നടപടിക്ക് കാരണമെന്നും വിദ്യാഭ്യാസ മന്ത്രി ചട്ടവിരുദ്ധമായി ഇടപെട്ടെന്നും ഹർജിക്കാരൻ വാദിച്ചു. വകുപ്പുതല അന്വേഷണത്തിനൊപ്പം , വസ്തുത പരിശോധിക്കാൻ സ്വതന്ത്ര സമിതിയെ ചുമതലപ്പെടുത്തുമെന്ന് സ്കൂൾ മാനേജ്മെന്റും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |