
ധനസഹായം മുടങ്ങിയിട്ട് രണ്ട് വർഷം
തിരുവനന്തപുരം: ആരോഗ്യ വകുപ്പിൽ നിന്ന് ഫണ്ട് ലഭിക്കാത്തതിനെ തുടർന്ന് എച്ച്.ഐ.വി ബാധിതർക്ക് മാസം തോറുമുള്ള ആയിരം രൂപ ധനസഹായ വിതരണം നിലച്ചിട്ട് രണ്ട് വർഷം.എച്ച്.ഐ.വി ബാധിതർക്കുള്ള മരുന്ന് മുടക്കമില്ലാതെ കിട്ടുന്നുണ്ടെങ്കിലും ധനസഹായം മുടങ്ങിയത് ഭൂരിഭാഗം പേരുടെയും ജീവിതം ദുരിതത്തിലാക്കി. എയ്ഡ്സ് കൺട്രോൾ സൊസൈറ്റി വഴി 24,000 ഓളം എച്ച്.ഐ.വി ബാധിതരിൽ രജിസ്റ്റർ ചെയ്ത 11,000 പേർക്കാണ് സഹായം ലഭിക്കുന്നത്. 2024 ഏപ്രിൽ മുതലാണ് മുടങ്ങിയത്. പലർക്കും വൃക്കരോഗം, അർബുദം തുടങ്ങി മറ്റ് പല രോഗങ്ങളുമുണ്ട്. വയോധികരും വിധവകളുമടക്കം ഇക്കൂട്ടത്തിലുണ്ട്. ദുരിതാവസ്ഥ വിവരിച്ച് എച്ച്.ഐ.വി ബാധിതർ എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയെ സമീപിച്ചെങ്കിലും ഫണ്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. പരസ്യമായ പ്രതിഷേധത്തിനോ മറ്റ് ഇടപെടലുകൾക്കോ സാദ്ധ്യമാകാത്തതിനാൽ സർക്കാർ കനിയുമെന്ന പ്രതീക്ഷയിലാണ് ഇവർ.
ഒരിടത്ത് വർദ്ധന, മറ്റൊരിടത്ത് വേദന
എച്ച്.ഐ.വി ബാധിതർക്കുള്ള പ്രതിമാസ സഹായം വർദ്ധിപ്പിക്കുന്നത് പരിഗണിക്കാമെന്ന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉറപ്പ് നൽകിയിരുന്നു. എന്നാൽ വർദ്ധിച്ചില്ല. യു.ഡി.എഫ് സർക്കാർ വന്ന ശേഷം അർബുദം, കുഷ്ഠ, ക്ഷയ രോഗികൾക്ക് പെൻഷൻ രണ്ടായിരമാക്കി. ഈ ബഡ്ജറ്റിലെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞമാസം തുക വർദ്ധിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |