
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷ കാലയളവിലെ മഴക്കുറവ് 25 ശതമാനമായി ഉയർന്നു. 1837.1 മി. മീ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1372.4 മി. മീ ആണ് ഇന്നലെവരെ ലഭിച്ചത്. ഇടുക്കിയിലും വയനാട്ടിലുമാണ് ഏറ്റവും കുറച്ച് മഴ ലഭിച്ചത്. വയനാട് 52 ശതമാനവും ഇടുക്കിയിൽ 46 ശതമാനവുമാണ് മഴക്കുറവ്.
പകൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. രാത്രിയിലെ താപനിലയും ഉയരുകയാണ്. രാത്രി 1.8 ഡിഗ്രിവരെ ചൂട് വർദ്ധിക്കുന്നു. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ 26 ഡിഗ്രിയും തിരുവനന്തപുരത്ത് 25 ഡിഗ്രിയുമായിരുന്നു ഇന്നലത്തെ കുറഞ്ഞ താപനില. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ഇന്ന് ന്യൂനമർദ്ദമായി രൂപപ്പെടുമെന്നാണ് പ്രതീക്ഷ. മഴ പെയ്തില്ലെങ്കിലും ന്യൂനമർദ്ദ സ്വാധീനത്തിൽ രൂപപ്പെടാവുന്ന മേഘങ്ങൾ എത്തിയാലും ചൂട് കുറയും.
തെക്കുപടിഞ്ഞാറൻ കാലവർഷം സെപ്റ്റംബറിൽ അവസാനിക്കുന്നതിനു പിന്നാലെ തുലാവർഷവും പ്രതീക്ഷിക്കുന്നു. നിലവിലെ സാഹചര്യത്തിൽ ഒക്‌ടോബർ പകുതിയോടെ തുലാവർഷം എത്തിയേക്കും. എന്നാൽ എൽനിനോ സ്വാധീനത്തിൽ ഇത്തവണ തുലാവർഷത്തിലും പ്രതീക്ഷിക്കുന്നത്ര മഴ ലഭിക്കുമോയെന്ന ആശങ്കയുണ്ട്.
3 ദിവസം ഒറ്റപ്പെട്ടമഴ
ഇന്നുമുതൽ ശനിയാഴ്ചവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത. ഇന്ന് ആലപ്പുഴ, എറണാകുളം ജില്ലകളിലും നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ട് നൽകി.
ഇനിയുള്ള മൂന്നുദിവസം ഒറ്റപ്പെട്ട മഴ ലഭിക്കുമെങ്കിലും ശക്തമായ മഴ സാദ്ധ്യതയില്ല. കാലവർഷക്കാലയളവിൽ സെപ്റ്റംബറിൽ പൊതുവെ മഴ കുറവാണ്. അതിലും കുറവ് മഴയേ ഈ മാസം പ്രതീക്ഷിക്കാനാകൂ.
- നീത കെ.ഗോപാൽ,
ഡയറക്ടർ, കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
തിരുവനന്തപുരം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |