
കോഴിക്കോട്: കൃത്യനിർവഹണത്തിനും വ്യക്തിജീവിതത്തിനുമിടയിൽ ഒരു പൊലീസ് ഓഫീസറുടെ ആത്മസംഘർഷം പ്രമേയമാക്കിയുള്ള ഷോർട്ട് ഫിലിമിൽ നായകനായി തിളങ്ങി എ.വി.എ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ.എ.വി.അനൂപ്. തെറ്റിദ്ധാരണയുടെ പേരിൽ ഒരു എസ്.ഐക്ക് സമൂഹത്തിൽ നിന്നും മേലധികാരികളിൽ നിന്നും മറ്റും നേരിടേണ്ടിവരുന്ന ദുരനുഭവമാണ് 'ഷോ കോസ്' എന്ന ഷോർട്ട് ഫിലിമിന്റെ പ്രമേയം. എസ്.ഐ പീറ്റർ ജോൺ എന്ന നായക കഥാപാത്രമായാണ് അനൂപ് വേഷമിടുന്നത്.
ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതോടെ അനൂപിന്റെ വേഷം ശ്രദ്ധ നേടുന്നു. ഒ.ടി.ടിയിലും മറ്റുമായി വെെകാതെ റിലീസ് ചെയ്യും. പൊലീസിനും പൊതുജനങ്ങൾക്കുമായും പ്രദർശിപ്പിക്കും. നീതി നടപ്പാക്കാൻ ചുമതലപ്പെട്ട പൊലീസുകാരുടെ നിസഹായതയിലേക്കും വിരൽചൂണ്ടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഒരു കൊലപാതക സ്ഥലത്തു നിന്നും ഓടിപ്പോകുന്ന എസ്.ഐ, സസ്പെൻഷൻ ഉൾപ്പെടെ വാങ്ങി ക്രൂശിക്കപ്പെടുന്നു. ഓടിപ്പോകുന്നതിന്റെ കാരണമെന്തെന്നോ സംഭവ സ്ഥലത്ത് അയാൾ ചെയ്തതെന്തെന്നോ ആരും അന്വേഷിക്കുന്നില്ല. പൊലീസുകാരുടെ മുറിവിനെക്കുറിച്ച് ആർക്കാണ് വേവലാതിയെന്ന ചോദ്യമുയർത്തുന്നതാണ് ഈ ഷോർട്ട് ഫിലിം.
കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലെ ജൂനിയർ സൂപ്രണ്ട് സുധീകൃഷ്ണനാണ് കഥയും സംവിധാനവും. എ.വി.എ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ.എ.വി.അനൂപാണ് നിർമ്മാണം. സാമൂഹ്യ പ്രസക്തിയുള്ള വേഷങ്ങൾ ഇതിന് മുൻപും അനൂപ് കെെകാര്യം ചെയ്തിട്ടുണ്ട്. കോഴിക്കോട്ടെ നിരവധി പൊലീസുകാരും മുൻ ജില്ല ജഡ്ജി ആർ.എൽ.ബെെജുവും രാഹുൽ പി.ജെ, സുനീഷ് കെ.ജാൻ, കെ.പി.എ.ലത്തീഫ്, കുമാരി നന്ദിത, ശ്രീമതി, ലത സതീഷ് തുടങ്ങിയവരും വിവിധ വേഷങ്ങളിലെത്തുന്നു.
ട്രെയിലർ റിലീസ്
കേരളത്തിലും തമിഴ്നാട്ടിലുമായാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. സ്വിച്ചോൺ കർമ്മം കോഴിക്കോട് കമ്മിഷണർ എ.പി.ഷൗക്കത്തലിയും ട്രെയിലർ റിലീസ് ഡെപ്യൂട്ടി കമ്മിഷണർ പദംസിംഗും നിർവഹിച്ചു. ചന്തു മേപ്പയൂർ (ക്യാമറ), രതിൻ രാധാകൃഷ്ണൻ (എഡിറ്റിംഗ്) ,സാജൻ കെ.രാം (സംഗീതം), വേലു വാഴയൂർ (ആർട്ട്), ഷൈജു.എം (സൗണ്ട് ഡിസൈൻ), രബീഷ് ബാബു (മേക്കപ്പ്), ബാലൻ പുതുക്കൂടി (കോസ്റ്റ്യൂം), ദുർഗ അരവിന്ദ് (ഗാനരചന), സുഗുണേഷ് കുറ്റിയിൽ (പ്രൊഡക്ഷൻ കൺട്രോളർ) എന്നിവരാണ് ചിത്രത്തിന്റെ അണിയറയിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |