
തിരുവനന്തപുരം: എയർ മാർഷൽ ജസ്‌വീർ സിംഗ് മാൻ ദക്ഷിണ വ്യോമസേനാ മേധാവിയായി തിരുവനന്തപുരത്ത് ചുമതലയേറ്റു. എയർ മാർഷൽ മനീഷ് ഖന്ന വിരമിച്ച ഒഴിവിലാണ് നിയമനം. 1989ൽ വ്യോമസേനയുടെ ഫൈറ്റർ വിഭാഗത്തിൽ കമ്മിഷൻ ചെയ്യപ്പെട്ട അദ്ദേഹം, ഹയർ എയർ കമാൻഡിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽ നിന്ന് ബിരുദവും ലണ്ടനിലെ റോയൽ കോളേജ് ഒഫ് ഡിഫൻസ് സ്റ്റഡീസിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. അപ്പാഷെ, മിഗ്-21, ജാഗ്വാർ, മിഗ്-29, സുഖോയ്-30, റാഫേൽ തുടങ്ങിയ വിമാനങ്ങളിൽ 3000 മണിക്കൂറിലധികം പറക്കൽ പരിചയമുള്ള 'പൈലറ്റ് അറ്റാക്ക് ഇൻസ്ട്രക്ടർ" ആണ്. എയർ ഡിഫൻസ് കമാൻഡർ, കമാൻഡിന്റെ അഡ്മിനിസ്ട്രേഷൻ ചുമതലയുള്ള സീനിയർ ഓഫീസർ എന്നിവ ഉൾപ്പെടെ പ്രധാനപ്പെട്ട കമാൻഡ്, സ്റ്റാഫ് ചുമതലകൾ വഹിച്ചിട്ടുണ്ട്. വ്യോമസേനാ ആസ്ഥാനത്ത് അസിസ്റ്റന്റ് ചീഫ് ഒഫ് എയർ സ്റ്റാഫ് ഓപ്പറേഷൻസ്, ഡയറക്ടർ ജനറൽ (വെപ്പൺ സിസ്റ്റംസ്) എന്നീ പദവികളും വഹിച്ചു. പശ്ചിമ വ്യോമസേനയിൽ സീനിയർ എയർ സ്റ്റാഫ് ഓഫീസറായി പ്രവർത്തിക്കുമ്പോഴാണ് പുതിയ നിയമനം. അതിവിശിഷ്‌ട സേവാ മെഡലും വായുസേന മെഡലും ലഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |