
പൂനെ:ശ്രീനാരായണഗുരുദേവൻ ഭാവിലോകത്തിന്റെ പ്രവാചകനാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. മഹാരാഷ്ട്രയിലെ പൂനെയിൽ ശ്രീനാരായണഗുരുസമിതി ഗുരുദേവ ക്ഷേത്രത്തിന്റെ 24-ാമത് പ്രതിഷ്ഠാവാർഷികമഹോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ലോകത്തെ ഏത് ജനസമൂഹത്തിനും ജാതി മത ദേശ ഭേദമെന്യേ സ്വീകരിക്കാവുന്ന വിശ്വദർശനമാണ് ഗുരുദേവൻ അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെയാണ് ഗുരുദേവൻ ഭാവിലോകത്തിന്റെ പ്രവാചകൻ ആകുന്നതെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. പ്രതിഷ്ഠാവാർഷികചടങ്ങുകൾക്ക് ആചാര്യസ്ഥാനം വഹിച്ച സ്വാമി സച്ചിദാനന്ദയെയും ശിവഗിരിമഠം തന്ത്രി സ്വാമി ശ്രീനാരായണതീർത്ഥയെയും മറ്റ് വൈദികരെയും ക്ഷേത്രമേൽശാന്തി ശ്രീനിവാസൻശാന്തി പൂർണകുംഭം നൽകി സ്വീകരിച്ചു.
ഗുരുനിത്യചൈതന്യയതിയുടെ ശിഷ്യൻ ഷൗക്കത്ത്.എ.വി മുഖ്യാതിഥിയായിരുന്നു.
അലങ്കരിച്ച രഥത്തിൽ ഗുരുദേവവിഗ്രഹം വഹിച്ചുകൊണ്ട് വൈകിട്ട് നടന്ന മഹാഘോഷയാത്രയിൽ നൂറ്കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. ആചാര്യവരണം, 108 കലശാഭിഷേകം എന്നിവയും ഗുരുദേവ മഹാസമാധി ശതാബ്ദിപ്രഭാഷണവും നടന്നു. പൂനെ ശ്രീനാരായണഗുരുസമിതി പ്രസിഡന്റ് സുശീന്ദ്രൻ.കെ.സി, ജനറൽ സെക്രട്ടറി സി.പി.രാജു , ട്രഷറർ അൻസാരിഗോപിനാഥ്, കൺവീനർ സുരേഷ് ബാബു.എസ്,ചെയർമാൻ വി.ആർ.വിജയൻ, ദീപക് നായർ, ഗോപി.എ, അംബികാവിജയൻ, ജോയിന്റ് കൺവീനർ മാരായ സാബുബാബു, കെ.ഗോപാലൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |