
തിരുവനന്തപുരം: സംസ്ഥാന വികസനത്തിന് കൂടുതൽ പണം നേടിയെടുക്കാൻ കേന്ദ്രനയങ്ങൾക്ക് അനുസരിച്ച് തന്ത്രത്തിൽ മാറ്റം വരുത്തണമെന്ന് സംസ്ഥാന ധനകാര്യകമ്മിഷന്റെ ശുപാർശ.ഇന്നലെ ഗവർണർക്ക് സമർപ്പിച്ച അനുബന്ധ റിപ്പോർട്ടിലാണിത്.
കെ.എൻ.ഹരിലാൽ ചെയർമാനായ ധനകാര്യകമ്മിഷൻ ജനുവരിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.എന്നാൽ പതിനാറാം കേന്ദ്രധനക്കമ്മിഷൻ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകുന്ന ധനസഹായത്തിന്റെ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതനുസരിച്ച് കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ വികസന പദ്ധതികളിൽ ആവശ്യമായ മാറ്റം വരുത്തി കേന്ദ്ര ഗ്രാന്റുകൾ നഷ്ടമാവുന്ന സാഹചര്യം ഒഴിവാക്കുന്നതിനുള്ള പ്രായോഗിക നിർദ്ദേശങ്ങളാണ് അനുബന്ധ റിപ്പോർട്ടിലുള്ളത്.
കേന്ദ്രകമ്മിഷൻ റിപ്പോർട്ട് പ്രകാരം തദ്ദേശസ്ഥാപനങ്ങൾക്കുള്ള സഹായം 4,32,361 കോടി രൂപയിൽ നിന്ന് 7,91,493 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. ഇതിൽ നഗരതദ്ദേശസ്ഥാപനങ്ങൾക്കുള്ള ഗ്രാന്റ് 35.66 ൽ നിന്ന് 45.01% ആയി ഉയർത്തിയിട്ടുണ്ട്.അതുപ്രകാരം നഗരവത്കരണത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പതിനാറാം ധനക്കമ്മിഷൻ 56,100 കോടി രൂപയും 10,000 കോടി രൂപയും അടങ്കലുള്ള രണ്ട് പ്രത്യേക നഗരവികസന പദ്ധതികൾകൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും ഉയർന്ന നിരക്കിൽ നഗരവത്കരണം നടക്കുന്ന സംസ്ഥാനമാണെങ്കിലും മാനദണ്ഡങ്ങളുടെ പ്രത്യേകത കാരണം ഈ പദ്ധതികളുടെ ആനുകൂല്യം കേരളത്തിന് കിട്ടാൻ സാദ്ധ്യത കുറവായതിനാൽ അതിനുള്ള അർഹത കേന്ദ്രത്തെ ബോധ്യപ്പെടുത്തി നേടിയെടുക്കേണ്ടിവരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |