
തിരുവനന്തപുരം: ആവശ്യമായ നടപടികൾ സർക്കാർ മുൻകൂട്ടി സ്വീകരിക്കാത്തതാണ് പവർകട്ട് സാഹചര്യമുണ്ടാക്കിയതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കഴിഞ്ഞ പത്ത് വർഷക്കാലം ഇത്തരത്തിൽ വൈദ്യുതിപ്രതിസന്ധി നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം തന്റെ വീട്ടിൽ ഒന്നേകാൽ മണിക്കൂർ വൈദ്യുതിയുണ്ടായിരുന്നില്ല. 300 മുതൽ 600 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് പ്രതിദിനമുള്ളത്. ഈ സാഹചര്യത്തിൽ എങ്ങനെ എത്തപ്പെട്ടു. വൈദ്യുതിരംഗം ശക്തിപ്രാപിച്ച കാലഘട്ടമായിരുന്നു കഴിഞ്ഞ സർക്കാരിന്റേത്. വൈദ്യുതി ലഭിക്കാനുള്ള ദീർഘകാല കരാർ റഗുലേറ്ററി കമ്മിറ്റിയാണ് റദ്ദാക്കിയത്. അത് പുനഃസ്ഥാപിക്കാൻ ശ്രമിച്ചിരുന്നതുമാണ്. ആണവനിലയം സ്ഥാപിച്ച് വൈദ്യുതി പ്രതിസന്ധി തീർക്കാമെന്നത് നടക്കുന്ന കാര്യമാണെന്ന് തോന്നുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
വഖഫ് ബോർഡിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്താനുള്ള നീക്കം സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റേത് ന്യൂനപക്ഷങ്ങളെ വഞ്ചിക്കുന്ന നിലപാടാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഹൈക്കോടതിയിലെ കേസിൽ ഹർജിക്കാർക്കൊപ്പം ചേർന്ന് ഒത്തുകളിക്കുകയാണ് സർക്കാർ ചെയ്തതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഒരു മതത്തിന്റെ വിഷയങ്ങളിൽ മറ്റ് മതങ്ങൾ കൈകടത്തുന്നത് ശരിയല്ല. ലീഗിന്റെ പ്രഖ്യാപിത നയത്തിനെതിരായ നിലപാടാണ് മന്ത്രിയുടേത്. മുസ്ലിം ലീഗിന്റെ നിലപാടിൽ മാറ്റം വന്നതിന്റെ ഭാഗമാണോ ഇതെന്ന് പിണറായി വിജയൻ ചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |