
കൊച്ചി: ശബരിമല എക്സിക്യുട്ടീവ് ഓഫീസറായി പി.എസ്. ശാന്തകുമാറിനെ നിയമിക്കാൻ ഹൈക്കോടതി അനുമതി നൽകി. നിലവിലെ എക്സിക്യുട്ടീവ് ഓഫീസർ ഒ.ജി. ബിജുവിനെ മാറ്റി പകരം ശാന്തകുമാറിനെ നിയമിക്കാൻ തിരുവിതാംകൂർ ദേവസ്വംബോർഡ് അനുമതി തേടിയിരുന്നു. നിലവിൽ ബോർഡിലെ സാംസ്കാരിക കാര്യ ഡയറക്ടറാണ് ശാന്തകുമാർ. ജസ്റ്റിസ് വി.രാജ വിജയരാഘവൻ ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചാണ് ബോർഡിന്റെ അപേക്ഷ പരിഗണിച്ചത്.
പ്രധാന ക്ഷേത്രങ്ങളിൽ കാര്യക്ഷമതയും സത്യസന്ധതയുമുള്ള ഉദ്യോഗസ്ഥരെ മാത്രമേ അഡ്മിനിസ്ട്രേറ്റീവ്/എക്സിക്യുട്ടീവ് ഓഫീസർമാരായി നിയമിക്കാവു എന്ന് 2022ൽ കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് പി.എസ്. ശാന്തകുമാറിന്റെ മുൻകാല പ്രവർത്തനങ്ങളെക്കുറിച്ച് ബോർഡിന്റെ വിജിലൻസ് വിഭാഗം അന്വേഷണം നടത്തിയിരുന്നു. മുമ്പ് ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന കാലയളവിൽ ഇദ്ദേഹത്തിനെതിരെ പ്രതികൂലമായ കണ്ടെത്തലുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് ചീഫ് സെക്യൂരിറ്റി ആൻഡ് വിജിലൻസ് ഓഫീസർ റിപ്പോർട്ട് നൽകി. ഇക്കാലയളവിലെ ഓഡിറ്റ് റിപ്പോർട്ടുകളും പരിശോധിച്ചു. തുടർന്നാണ് കോടതി ഉത്തരവായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |