
തിരുവനന്തപുരം: വിലയുടെ അടിസ്ഥാനത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറച്ച് ബഡ്ജറ്ര് പ്രഖ്യാപനം. 10 ലക്ഷം രൂപവരെ വിലയുള്ളതിന് നികുതി 5ൽ നിന്ന് മൂന്ന് ശതമാനമായി കുറച്ചു. 15 മുതൽ 20 ലക്ഷം രൂപവരെ വിലയുള്ളവയ്ക്ക് എട്ടിൽ നിന്ന് അഞ്ച് ശതമാനമാക്കി. അതേസമയം, 40 ലക്ഷത്തിനുമേൽ വിലയുള്ളവയുടെ നികുതി 10ൽ നിന്ന് 15 ശതമാനമായി കൂട്ടി. മറ്റ് വില സ്ളാബുകളിലെ നികുതി നിരക്കിൽ മാറ്റമില്ല. ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക വാഹനങ്ങൾക്ക് നികുതി ഇളവിനുള്ള പരിധി 15 ലക്ഷം രൂപയാക്കി ഉയർത്തി. നേരത്തെ 7 ലക്ഷമായിരുന്നു.
ടൂറിസ്റ്ര് ബസുകൾക്കും
നികുതി ഇളവ്
ടൂറിസ്റ്റ് ബസുകളുടെ മൂന്നു മാസക്കാലത്തെ നികുതി നിരക്ക് സീറ്റൊന്നിന് 2000 രൂപയിൽ നിന്ന് 900 രൂപയായി കുറച്ചു. സ്ളീപ്പറിന് 3000 രൂപയിൽ നിന്ന് 1500രൂപയാക്കി. ട്രെയിലർ ട്രക്കുകളുടെ നികുതി രണ്ട് സ്ളാബിൽ നിന്ന് ഒറ്റസ്ളാബാക്കി. നിലവിൽ 20000 കിലോഗ്രാം വരെയുള്ള ലോഡിന് 2550രൂപയും 250കിലോ അധികഭാരത്തിന് 130രൂപാ വീതവും 20000 കിലോഗ്രാമിൽ കൂടുതലുള്ള ലോഡിന് 5150 രൂപയും ഒാരോ 250കിലോഗ്രാം അധികഭാരത്തിനും 250 രൂപാവീതവുമായിരുന്നു നികുതി. ഇത് ഏകീകരിച്ച് എല്ലാതരം ട്രെയിലർ ലോഡിനും 2550രൂപയും ഒാരോ 250കിലോഗ്രാം അധികഭാരത്തിനും 130 രൂപയുമാക്കി.
രണ്ടു ലക്ഷംവരെ നികുതി
കുടിശിക എഴുതിത്തള്ളും
നികുതി കുടിശികയുള്ളവർക്കും ബഡ്ജറ്രിൽ ആശ്വാസം. 2018വരെ വാറ്റ്, ജനറൽ ടാക്സ് തുടങ്ങിയവയിൽ രണ്ടു ലക്ഷം രൂപവരെയുള്ള കുടിശിക പിഴയും പലിശയും സഹിതം എഴുതിത്തള്ളും. ഇതിനായി അടുത്തവർഷം മാർച്ച് 31ന് മുമ്പ് അപേക്ഷിക്കണം. മദ്യവില്പന നികുതിക്ക് ഇത് ബാധകമല്ല. വ്യാപാരികളുടെ ഫ്ളഡ് സെസ് കുടിശിക പിഴയും പലിശയുമില്ലാതെ തീർപ്പാക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി. ഇതിനായും അടുത്ത വർഷം മാർച്ച് 31വരെ അപേക്ഷിക്കാം.
വീര്യം കുറഞ്ഞ
മദ്യത്തിന് നികുതി
ബിയറും വൈനുമൊഴികെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി നിശ്ചയിച്ചു. പത്ത് ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120%മാണ് നികുതി. 10 മുതൽ 20%വരെയുള്ളതിന് 175%. ബിയറിന് 130%ഉം, ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് 251%വുമാണ് നികുതി.
അണ്ടർവാല്യുവേഷന്
ഒറ്റത്തവണ തീർപ്പാക്കൽ
മുദ്രവില കുറച്ച് രജിസ്റ്റർ നടത്തിയ ആധാരങ്ങളിൽ അണ്ടർവാല്യുവേഷൻ കേസെടുത്തിട്ടുള്ള സംഭവങ്ങളിൽ ഒറ്റത്തവണ തീർപ്പാക്കൽ പ്രഖ്യാപിച്ചു. 1986മുതൽ 2023വരെയുള്ള ആധാര നടത്തിപ്പുകൾക്കാണിത് ബാധകം. തീർപ്പാക്കാനായില്ലെങ്കിൽ അത് ഭൂമിയുടെമേൽ സാമ്പത്തിക ബാദ്ധ്യതയായി കണക്കാക്കും. ആകെ 1,46,355 കേസുകളിലായി 703 കോടിയാണ് സർക്കാരിന് കിട്ടാനുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |