
തിരുവനന്തപുരം: രാവിലെ 9.01 മുഖ്യമന്ത്രി വി.ഡി.സതീശൻ തന്റെ കന്നി ബഡ്ജറ്റ് അവതരിപ്പിച്ച തുടങ്ങി. 'ജയ് ഹിന്ദ്' പറഞ്ഞ് പ്രസംഗം അവസാനിപ്പിച്ചപ്പോഴേക്കും സമയം 10.39. പ്രസംഗത്തിനെടുത്ത കൃത്യസമയം 1 മണിക്കൂർ, 38 മിനിട്ട് 51 സെക്കൻഡ്.
രാവിലെ 8.53ന് വി.ഡി.സതീശൻ നിയമസഭാ ഹാളിലെത്തി മറ്റ് മന്ത്രിമാരും അംഗങ്ങളും ആശംസകൾ അറിയിച്ചു. പ്രതിപക്ഷ നിരയിലെത്തിയ വി.ഡി.സതീശന് മുൻ മന്ത്രിമാരായ കെ.രാജൻ, പി.പ്രസാദ്, ജി.ആർ.അനിൽ തുടങ്ങിവരും ബി.ജെ.പി നിയമസഭാ കക്ഷിനേതാവ് ബി.ബി.ഗോപകുമാർ എന്നിവരും ആശംസകൾ അറിയിച്ചു. അവിടെ നിന്നും തിരിച്ച് ഇരിപ്പടത്തിലേക്ക് മടങ്ങിയ വി.ഡി.സതീശനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചേർത്തു പിടിച്ചു.
ഇതിനിടയിൽ രമേശ് പിഷാരടി മുഖ്യമന്ത്രി സല്യൂട്ട് നൽകിയാണ് സ്വന്തം ഇരിപ്പിടത്തിലേക്ക് നടന്നത്.
8.59ന് സ്പീക്കർ തിരുവഞ്ചൂർ രാമകൃഷ്ണൻ എത്തി അംഗങ്ങൾ ഗുഡ്‌മോണിംഗോടെ സഭാനാഥനെ വരവേറ്റു. ശേഷം അദ്ദേഹം ബഡ്ജറ്റ് അവതരിപ്പിക്കാൻ മുഖ്യമന്ത്രിയെ ക്ഷണിച്ചു.
''യു.ഡി.എഫ് സർക്കാരിന്റെ ഈ പുതുക്കിയ ബഡ്ജറ്റ് അടുത്ത അഞ്ചു വർഷം കൊണ്ട് സംസ്ഥാനത്ത് നടപ്പിലാക്കുന്ന വികസന- ക്ഷേമ പ്രവർത്തനങ്ങളുടെ ഒരു ദിശാസൂചികയായിരിക്കും.'' എന്നു പറഞ്ഞുകൊണ്ട് ആരംഭിച്ചു.
ആമുഖത്തിൽ 'ഒരു പുതുയുഗ കേരളം സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്' - എന്നു പറഞ്ഞപ്പോൾ ഡസ്കിലടിച്ചുകൊണ്ട് ഭരണപക്ഷത്തിന്റെ പിന്തുണഅറിയിപ്പ്.നിലവിലെ
കടവും ബാദ്ധ്യതയുമെല്ലാം വെല്ലുവിളിയാണെന്ന് വ്യക്തമാക്കി മുന്നോട്ട്.
സൗജന്യയാത്ര നടപ്പിലാക്കി എന്നു പറഞ്ഞപ്പോഴും ഭരണപക്ഷം ഡസ്കിലടിച്ച് സന്തോഷം അറിയിച്ചു.
'സ്വപ്ന പദ്ധതികളെ കുറിച്ചാണ് ഞാൻ ഇനി വ്യക്തമാക്കാൻ പോകുന്നത്' എന്നു പറഞ്ഞ ശേഷമാണ് ആദ്യ പദ്ധതിയായ മിഷൻ സമുദ്ര പ്രഖ്യാപിച്ചത്. റബറിന്റെ താങ്ങുവില 250 രൂപയാക്കിയപ്പോഴും മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്സിഡി 75 രൂപയാക്കി വർദ്ധിപ്പിക്കുമെന്നു പറഞ്ഞപ്പോഴുമെല്ലാം ഭരണപക്ഷം ആഹ്ലാദം ഡസ്കിലടിച്ചു പ്രകടിപ്പിച്ചു.
എൻഡോസൾഫാൻ ദുരിതബാധിതരെ സർക്കാർ ഏറ്റെടുക്കും. ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കും, പട്ടികജാതി പട്ടികവർഗക്കാർക്കായി ഭവനപദ്ധതി... ഡസ്കിലടി തുടർന്നു.
കോട്ടയത്ത് സ്കൈവാക്കിന്റെ നിർമ്മാണം പുനരാംഭിക്കുമെന്ന് വി.ഡി.സതീശൻ പറഞ്ഞത് സ്ഥലം എം.എൽ.എ കൂടിയായ തിരുവഞ്ചൂരിന്റ മുഖത്ത് നോക്കി. സന്തോഷവും നന്ദിയും ചേർത്ത് തിരുവഞ്ചൂരിന്റെ ചിരി. ഇതിനിടയ്ക്ക് രണ്ടു തവണ വെള്ളംകുടിച്ചു 9.11നും 10.08നും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |