
തിരുവനന്തപുരം: കേരള സർവകലാശാലാ സിൻഡിക്കേറ്റിൽ യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചതോടെ ,സി.പി.എമ്മിനും ബി.ജെ.പിക്കും സ്ഥിരം സമിതി കൺവീനർ സ്ഥാനമില്ലാതായി. സമിതികളുടെ എണ്ണം പത്തിൽ നിന്ന് ഏഴാക്കി കുറച്ച് എല്ലാ കൺവീനർ സ്ഥാനവും യു.ഡി.എഫ് ഏറ്റെടുത്തു.
എൽ.ഡി.എഫ് സർക്കാർ നാമനിർദ്ദേശം ചെയ്ത ആറു പേരെ നീക്കി പുതിയ ആറംഗങ്ങളെ സർക്കാർ നിയോഗിച്ചതോടെയാണ് യു.ഡി.എഫിന് ഭൂരിപക്ഷമായത്. പുന:സംഘടനയ്ക്ക് ശേഷമുള്ള ആദ്യ സിൻഡിക്കേറ്റ് യോഗം ഇന്നലെ ചേർന്നു. വി.സി ഡോ.മോഹനൻ കുന്നുമ്മേൽ അദ്ധ്യക്ഷനായി. സിൻഡിക്കേറ്റിൽ യു.ഡി.എഫിന്-7, സി.പി.എമ്മിന്-6, ബി.ജെ.പിക്ക്-2 അംഗങ്ങളാണുള്ളത്. 3 ഗവ. പ്രതിനിധികളുമുണ്ട്. സ്ഥിരം സമിതി കൺവീനർമാരായി ആർ.എസ്. ശശികുമാർ (ഫിനാൻസ്), ഡോ.എസ്. പ്രേമ (സ്റ്റാഫ്, പ്ലാനിംഗ്), ഡോ. സിബി സി. മാത്യു (ടീച്ചിംഗ് ആൻഡ് നോൺ ടീച്ചിംഗ് സ്റ്റാഫ്, വിദ്യാർത്ഥി അച്ചടക്കം),
വൈ. അഹമ്മദ് ഫസിൽ. (പരീക്ഷ), അജയ് ജൂവൽ കുര്യാക്കോസ് (കോളേജ് അഫിലിയേഷൻ,
സ്റ്റുഡന്റ് സർവീസ്), ഡോ. വി. നൗഷാദ് (റിസർച്ച്), ഡോ. അനിൽകുമാർ (യു.ഐ.ടി, ടീച്ചർ എഡ്യൂക്കേഷൻ സെന്റർ) എന്നിവരെ തിരഞ്ഞെടുത്തു. പ്ലാനിംഗ്, അച്ചടക്കം, സ്റ്റുഡന്റ് സർവീസ് എന്നീ സ്ഥിരം സമിതികൾ മറ്റ് കമ്മിറ്റികളുമായി കൂട്ടിച്ചേർത്തു.
സർവകലാശാലയുടെ ചരിത്രത്തിൽ സി.പി.എമ്മിന് സ്ഥിരം സമിതി
കൺവീനറില്ലാത്ത ആദ്യ സിൻഡിക്കേറ്റാണിത്. കൺവീനർ സ്ഥാനം നൽകാത്തതിലും കമ്മിറ്റികളുടെ എണ്ണം കുറച്ചതിലും സി.പി.എം അംഗങ്ങൾ പ്രതിഷേധിച്ചെങ്കിലും ആവശ്യം വോട്ടിനിട്ട് തള്ളി. മാസങ്ങളായി അംഗീകരിക്കാത്ത ആയിരത്തോളം ഫയലുകളിൽ തീർപ്പ് കൽപ്പിക്കുന്നതിന് 9,10 തീയതികളിൽ സിൻഡിക്കേറ്റ് ചേരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |